ഈ ബ്ലോഗ് തിരയൂ

2014, ഡിസംബർ 4, വ്യാഴാഴ്‌ച

മുന്തിരി വള്ളിയുടെ സാക്ഷ്യം.


ഞാന്‍....

ഞാനായിരുന്നു ആ മുന്തിരിവള്ളി ! ആരെയും ആകര്‍ഷിക്കുന്ന ,
ആര്‍ക്കും രുചി പകരുന്ന , പഴുത്തു തുടുത്തു പാകമായ , നിറമാർന്ന മുന്തിരി വള്ളി !
വഴിയാത്രികരും, എന്നെച്ചുറ്റി വലംവച്ചു പറക്കുന്ന പക്ഷിജാലങ്ങളും എന്നെ കൊതിയോടെ
നോക്കുന്നത് കണ്ടു ഞാൻ  അഭിമാനിച്ചിരുന്നു.
എന്നിട്ടും,
എന്നെ നട്ടു നനച്ചു വളര്‍ത്തിയ ആ തോട്ടക്കാരന്റെ കൈകളെ മാത്രം ഞാൻ കണ്ടില്ല .
കണ്ടിട്ടും തിരിച്ചറിഞ്ഞില്ല .
അല്ലെങ്കിലും ആ തോട്ടക്കാരൻ എന്നോടെന്താണ് ചെയ്തത്..?
അവൻ എന്നെ അഴുകിയ ചെളിമണ്ണിൽ നിറുത്തി . നേർത്തു  ദ്രവിച്ചതെങ്കിലും , എന്റെ ചില്ലകളെ
അവൻ മുറിച്ചു മാറ്റിയപ്പോൾ എനിക്കെന്തുമാത്രം വേദനിച്ചെന്നോ ?
എന്നെ ചുറ്റിപ്പുണർന്ന് പടർന്നു നിന്നിരുന്ന , എന്നെ ഒരിക്കലും പിരിയാനിഷ്ട്ടമില്ലാത്ത
ആ പാവം കളകളെ  അവൻ എന്നിൽ നിന്ന് പറിച്ചെടുത്തപ്പോഴോ ? സ്വന്തബന്ധങ്ങളും സൗഹൃദങ്ങളും എന്നില്‍ നിന്ന് ചീന്തിയെടുക്കപ്പെട്ടപ്പോള്‍
ഞാൻ കരഞ്ഞു !
അതിനവനെന്റെ കാതിൽ പറഞ്ഞ ന്യായമോ..?
എന്നിൽ കൂടുതൽ മികവാർന്ന  ഫലം കായ്പ്പാനാണത്രെ അവനെന്നോടീ വിധം പ്രവര്‍ത്തിച്ചത്.
അത് കൊണ്ട് തന്നെയാവും, എനിക്കാ  തോട്ടക്കാരനെ വെറുപ്പായിരുന്നു.
പകരം ഞാൻ സ്നേഹിച്ചതോ ? രാത്രിയിൽ തോട്ടക്കാരനും , അവന്റെ കാവല്‍ക്കാരും കാണാതെ അതിരു ചാടിക്കടന്ന്,
എന്നോട് കിന്നാരം പറഞ്ഞ്, പുലരും വരെ എനിക്ക് കൂട്ടിരുന്ന ആ  ജാരന്‍ ! അവനോടായിരുന്നു എനിക്ക് സ്നേഹം.
അവനെന്റെ കാൽ ചുവട്ടിൽ  നിന്ന് ചെളിമണ്ണ് നീക്കി എന്നെ ഉണങ്ങിയ നിലത്തു നിറുത്തി.
പകരം, അവനെന്റെ വേരുകളില്‍ 'അശുദ്ധി' എന്നുപേരുള്ള കൃത്രിമ രാസക്കൂട്ട് പകര്‍ന്നു.എന്റെ ചില്ലകളില്‍ ' അഹങ്കാരം ' എന്ന വീര്യവിഷലേപനം തളിച്ചതും അവന്റെ കൈകളല്ലാതെ മറ്റാരുടേത് ?
അപ്പോഴായിരുന്നു ഞാന്‍ കണ്ണുതുറന്ന് കണ്ടത് ! ' ഞാൻ ' എന്ന വന്‍വൃക്ഷം പൂത്തുവിളഞ്ഞ് പാകമായത് ഇപ്പോഴായിരുന്നു.ചില്ലകള്‍ക്ക് തിടം വച്ചതും,ഫലങ്ങള്‍ പുഷ്ഠിപ്രാപിച്ചതും ഇപ്പോള്‍ മാത്രമായിരുന്നു.ആ തിരിച്ചറിവായിരുന്നു എന്റെ ബലം. ഞാൻ സ്വന്തമഹിമ കണ്ടറിഞ്ഞതും അപ്പോഴായിരുന്നു. പക്ഷെ എത്രകാലം !!!
എന്നോ ഒരിക്കല്‍, ഞാന്‍പോലുമറിയാതെ, എന്നോടനുവാദം ചോതിക്കാതെ എന്റെ തായ് വേരുകളറുത്ത് മാറ്റിയത് ആരുടെ കൈകളായിരുന്നിരിക്കും ?
അറിയില്ല !
വെട്ടറ്റുവീണ ചില്ലകളിലെ മുന്തിരിവള്ളികള്‍ അപഹരിച്ചെടുത്തതു കടന്നുകളഞ്ഞതും ആരാവും ?
അറിയില്ല...പിന്നീട് ഞാനൊന്നും കണ്ടില്ല,കേട്ടില്ല, തിരിച്ചറിഞ്ഞുമില്ല.
എല്ലാം...എല്ലാം അവിടെ അവസാനിച്ചു എന്നു കരുതിയതാണ്.
വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു.
ഇന്നായിരുന്നു ആ സുദിനം !!
കാനായിലെ ആ കല്ല്യാണവീട്ടില്‍
രക്ഷകനും, വീണ്ടെടുപ്പുകാരനും,സൗഖ്യദായകനുമായവന്റെ കൈകള്‍ എന്നെ തൊട്ടുസുഖപ്പെടുത്തിയ ദിവസം.
അവന്റെ കൈവിരല്‍സ്പര്‍ശത്തിനായി കാത്തിരുന്ന നിമിഷം ഞാൻ തിരിച്ചറിഞ്ഞു. അവങ്കലേക്ക് സമര്‍പ്പിക്കാന്‍ എന്റെ കൈവശം എന്താണ് ശേഷിക്കുന്നത് ?
രൂപഗുണമില്ല,കോമളത്വമില്ല, ആരാലും ആകര്‍ഷിക്കപ്പെടാവുന്ന യാതൊന്നും എന്നിലില്ല. ഞാന്‍....ഞാനൊന്നുമല്ല എന്ന തിരിച്ചറിവല്ലാതെ വേറെയൊന്നും ആ നിമിഷം എന്നിലില്ലായിരുന്നു.
ആത്മാവില്‍ ശൂന്യത നിഴലിച്ച, ഒഴിഞ്ഞ കല്‍ഭരണികളിലേക്ക് ഞാനെന്ന വെറും പച്ചവെള്ളം പകര്‍ന്നുകൊടുത്ത് ഞാന്‍ കാത്തിരുന്നു. രുചിയും, നിറവും, ഗുണവും നഷ്ടപ്പെട്ട വെറും ' പച്ചവെള്ളം '
പക്ഷെ ഒരേയൊരു കൈവിരല്‍ സ്പര്‍ശനത്താല്‍ അവനെന്നെയൊരു പുതിയ സൃഷ്ടിയാക്കി.
ശേഷം, എന്നെ രുചിച്ചുനോക്കിയവരൊന്നടങ്കം പറഞ്ഞു.
' വീര്യമേറിയ വീഞ്ഞ് !!! '
ഒരേയൊരു നിമിഷം കൊണ്ട് വീഞ്ഞ് ജനിക്കുമോ ?
ഒരേയൊരു നൊടിയിണയില്‍ വീഞ്ഞിന് വീര്യം കൈവരുമോ ?
പക്ഷെ വീര്യം കൈവന്നു. വീഞ്ഞിനല്ല, പൂര്‍ണ്ണഹൃദയത്തോടെ സമര്‍പ്പിച്ചുകൊടുക്കപ്പെട്ട വെറും പച്ചവെള്ളത്തിന് !
സത്യത്തില്‍, പച്ചവെള്ളം എന്ന നിര്‍ജ്ജീവാവസ്ഥയുടെ വര്‍ത്തമാനകാലത്തെയല്ലായിരുന്നു
അവന്‍ തൊട്ടത്. മറിച്ച്, അഴുകി ദ്രവിച്ച്, പുറംലോകം കാണാതെ ,
ആരോടും തുറന്നുപറയാന്‍പോലുമാവാത്ത നൊമ്പരങ്ങളുമായി ഒരു കനത്ത കല്‍ഭരണിക്കുള്ളിലെ ബന്ധനത്തിന്‍റെ ഇരുള്‍മുറിയില്‍, വിങ്ങി, വീര്‍പ്പുമുട്ടിക്കിടന്ന  ആ പഴയ 'മുന്തിരിപ്പഴം ' എന്ന എന്റെ ഭൂതകാലത്തെയായിരുന്നു അവന്‍ തൊട്ടുസുഖപ്പെടുത്തിയത്. അന്നു മുതല്‍ ഇന്നോളം , നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വേരോടെ വെട്ടി തീയിലെറിയപ്പെടുന്ന വിധി മുഹൂര്‍ത്തത്തോളം, എന്റെ സാക്ഷ്യം ലോകത്തോട് വിളിച്ചു പറയപ്പെട്ടുകൊണ്ടേയിരിക്കുന്നു.
കാരണം, എന്റെ രക്ഷകനും, വീണ്ടെടുപ്പ്കാരനുമായവന്‍ എന്നെ തൊട്ടു !! ഇതാ ഞാനൊരു പുതിയ സൃഷ്ടിയായിത്തീര്‍ന്നിരിക്കുന്നു !
രചിച്ചു നോക്കിയവര്‍ വീഞ്ഞിന്റെ വീര്യം തിരിച്ചറിഞ്ഞിരിക്കുന്നു !!
എന്നാല്‍ വീഞ്ഞോ ?
വീഞ്ഞ് തന്നെ വീണ്ടെടുത്ത രക്ഷകന്റെ സ്നേഹവും, വീര്യവും, മഹിമയും തൊട്ടറിഞ്ഞിരിക്കുന്നു !
സര്‍വ്വ സ്തുതിയും, മഹത്വവും അവനു മാത്രമായിരിക്കട്ടെ.
എന്നും,എന്നേയ്ക്കും....,
ആമേന്‍.

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

എബോള ( കഥ ) Ebola ( Story )



( ഇത് വെറുമൊരു ഭാവന മാത്രമാണ് . ഈ കാലയളവിൽ എന്നെ ഏറെ ചിന്തിപ്പിച്ച ഒരു കൊച്ചു ഭാവന )


ശരീരത്തിൽ ബാധിച്ച അണുബാധ അല്ലായിരുന്നു അവന്റെ മരണ കാരണം . മറിച്ച് , മനസ്സിൽ ബാധിക്കപ്പെട്ട വിഷബാധയായിരുന്നു ....

അയാൾ......

എബോള വൈറസ് പടർന്നു പിടിച്ച് ഒട്ടേറെപ്പേർ മരണത്തിനിരയായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഗ്രാമങ്ങളിലേക്ക്
സ്വമനസ്സാലെ സഹായവുമായി പോയ അന്യ രാജ്യക്കാരായ 4 മിഷിനറി പ്രവർത്തകർ ... അവരിലൊരാളായിരുന്നു അയാളും.
ശുശ്രൂഷ ചെയ്യാൻ ഡോക്ടർമാരും , നഴ്സുമാരും പോലും മടിക്കുന്ന രോഗംബാധിക്കപ്പെട്ട ഗ്രാമങ്ങൾ. മറ്റു രാജ്യങ്ങൾ ആഫ്രിക്ക എന്ന രാജ്യത്തെ ഭയത്തോടെ നോക്കിക്കാണുന്ന ദിനരാത്രങ്ങൾ !
മരണം സംഭവിക്കപ്പെട്ടവന്റെ മൃതശരീരം അടക്കം ചെയ്യാൻ ബന്ധുക്കളും , കാർമ്മികരും വരെ മടിക്കുന്ന നിമിഷാർദ്ധങ്ങൾ....

എന്നിട്ടും അവർക്കിടയിലേക്ക് ഓടിയെത്താൻ അവനിലെ  മനുഷ്യത്ത്വം അവനെ
പ്രേരിപ്പിച്ചു .
ചില നാളുകൾ അവിടെ ചിലവഴിച്ച് ആത്മാർത്ഥമായി പ്രവർത്തിച്ചു മടങ്ങിപ്പോരുമ്പോൾ നാട്ടിൽ നിന്നും സുഹൃത്തുക്കൾ ആരോ അയച്ചു കൊടുത്ത യാത്രാ ചെലവ് മാത്രമേ അവരിൽ പലരുടെയും കൈവശം ഉള്ളൂ ...

പക്ഷെ , അവർക്ക് നഷ്ട്ടങ്ങളുടെ കണക്കല്ലായിരുന്നു ലോകത്തോട്‌ പറയാനുണ്ടായിരുന്നത് .....
ലോകം കേൾക്കെ വിളിച്ചു പറയുന്ന വമ്പു വാക്കിലല്ല ,
സഹജീവിയോടു കരുണയോടെ നീട്ടുന്ന സഹായ ഹസ്തത്തിലാണ്
നൻമ്മ എന്ന യഥാർത്ഥ പ്രാർത്ഥന കുടികൊള്ളുന്നത് ....
അത് തന്നെയാണ് ഏറ്റം  പുണ്യമേറിയ  ദാനവും ...

ആ തിരിച്ചറിവ് അവനവന്റെ ഉള്ളിൽ ആരും കേൾക്കാതെ മന്ത്രിച്ച്  തികഞ്ഞ
ചാരുദാർത്ത്യത്തോടെ അവർ അവരുടെ സ്വന്തം മണ്ണിലേക്ക് തിരിച്ചു.

പക്ഷെ, മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഇക്കാലയളവിലെ വ്യോമ ഗതാഗത നിയമങ്ങൾ അവരെ അനുവധിച്ചില്ല. അവരുടെ സ്വന്തം മണ്ണും അവരെ കൈക്കൊള്ളാൻ മുന്നോട്ടു വന്നില്ല .
ഏവരും അവരെ ഭയത്തോടെ ഉറ്റുനോക്കി .
ഒടുവിൽ അവർ നാൽവരും അന്നാട്ടിൽ തന്നെ , അവരെ കൈക്കൊള്ളാൻ സാധ്യതയുള്ള ആരെങ്കിലും മുന്നോട്ടു വരും എന്ന വിശ്വാസത്തിൽ പലവഴിയായി പിരിഞ്ഞു പോയി.

അയാൾ ....
അയാൾക്ക്‌ മാത്രം പോവാൻ ഒരിടം വ്യക്തമായിരുന്നു.
ആഫ്രിക്കയിൽ സ്ഥിരതാമസമാക്കിയ അയാളുടെ ജ്യേഷ്ട്ടൻറെ ഭവനത്തിലേക്ക്‌
അയാളും കടന്നുപോയി.
ആതുര ശുശ്രൂഷാ രംഗത്ത് അന്നാട്ടിൽ വളരെ പേരെടുത്ത ഡോക്റ്റേഴ്സ്
ആണ് അയാളുടെ ജേഷ്ട്ടനും  ജ്യേഷ്ട്ടപത്നിയും.

പക്ഷെ ,.....
അയാൾ ആ ഭവനത്തിൽ എത്തിപ്പെട്ടതിന്റെ
മൂന്നാം  ദിവസമായിരുന്നു അയാളിൽ സംശയാസ്പദമായ തരത്തിൽ
ചെറിയ തോതിൽ രോഗ ലക്ഷണങ്ങൾ വെളിപ്പെട്ടു തുടങ്ങിയത് !
അതിനടുത്ത ദിനം അവൻ മരണപ്പെടുകയും ചെയ്തു !!

 ആ മരണത്തിൽ ദുരൂഹത തോന്നിയ , ഫോറൻസിക് സർജൻ കൂടിയായ
അയാളുടെ ജ്യേഷ്ട്ടപത്നി, മരണപ്പെട്ടവന്റെ ജേഷ്ട്ടനായ സ്വന്തം ഭര്ത്താവിന്റെ വാക്കിനെ വരെ ധിക്കരിച്ച് ആ മൃതദേഹം പരിശോധനയ്ക്കും,
പോസ്റ്റുമോർട്ടത്തിനും വിധേയമാക്കി .
അതിനുപോലും അവർ വളരെ ത്യാഗം സഹിക്കേണ്ടി വന്നു .

ശേഷം അവൾ തിരിച്ചറിഞ്ഞു ! ... അതെ അവളുടെ ഊഹം ശരിയായിരുന്നു !
തന്റെ കുടുംബം രോഗത്താൽ നശിക്കും , സമൂഹത്താൽ ഒറ്റപ്പെടുത്തപ്പെടും
എന്ന് ഭയന്ന് സ്വന്ത സഹോദരൻ തന്നെ അയാളെ കൊലപ്പെടുത്തുകയായിരുന്നു !

ആ കണ്ടെത്തൽ അവളുടെ ഭര്ത്താവ് നിരസ്സിച്ചില്ല.
അതിനു അയാൾ പറഞ്ഞ മറുപടി ആരെയും ഞെട്ടിക്കുന്നതായിരുന്നു

" നമുക്ക് രണ്ടു കുഞ്ഞുങ്ങളില്ലേ ? അവരുടെ ഭാവി ?
ഈ അവസ്ഥയിൽ സ്വന്ത സഹോദരൻ അല്ല , ജന്മം നല്കിയ മാതാവ് പോലും ഇങ്ങിനെ ചിന്തിക്കില്ല എന്ന് പറയാനൊക്കുമോ..? "

ശരിയാണ് . ബന്ധങ്ങളുടെ വില പലപ്പോഴും ഇത്രയ്ക്കെ ഉള്ളൂ ... അത് രക്ത ബന്ധം ആണെങ്കില കൂടിയും.!

ഞാൻ ആദ്യമേ പറഞ്ഞില്ലേ...?
അയാളുടെ മരണകാരണം ശരീരത്തിൽ ഏറ്റുവാങ്ങപ്പെട്ട അണുബാധ അല്ലായിരുന്നു .മറിച്ച് , മനസ്സിൽ ബാധിക്കപ്പെട്ട വിഷബാധ ആയിരുന്നു. മറ്റാരുടെയോ മനസ്സിൽ ഭാധിക്കപ്പെട്ട വിഷബാധ !

അതികം വൈകാതെ അവർ ഒരു സത്യം കൂടി തിരിച്ചറിഞ്ഞു .
മരണപ്പെട്ടവന്റെ ശരീരത്തിൽ ആ അവസാന നിമിഷം വരെയും
എബോള വൈറസ് ബാധിക്കപ്പെട്ടിരുന്നില്ല !!