ഈ ബ്ലോഗ് തിരയൂ

2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

നിമിഷാര്‍ദ്ധം !!









Project IGI
എന്നൊരു കമ്പ്യൂട്ടര്‍ ഗെയിം തലയ്ക്കു പിടിച്ചിരുന്നു കുറെ നാള്‍ മുന്‍പ് എനിക്ക്.
സംഗതി കൊല്ലും കൊലയുമാണ്..!
വിദേശ മിലിട്ടറി ക്യാമ്പുകളില്‍ അതി വിദഗ്ദ്ധമായി നുഴഞ്ഞു കയറുന്ന 
സാഹസികനായ പട്ടാളക്കാരനാണ്‌ ഗെയിം കളിക്കുന്നവന്‍.
അതി ശ്രദ്ധയോടെയുള്ള ഓരോ ചുവടുവയ്പ്പിലും ദൂരെയും , അരികിലുമായി പതിയിരിക്കുന്ന ശത്രുക്കളെ 
സസൂഷ്മം നിരീക്ഷിച്ചു വക വരുത്തേണ്ട ദൌത്യം കൂടെയുണ്ട് നമ്മുക്ക്.
ദൂരെയെങ്ങാന്‍ അത്തരം ശത്രുക്കളുടെ ചലനം കണ്ടാല്‍ ഉടനെ അവനെ നിഷ്ക്കരുണം വെടിവച്ചു കൊല്ലുവാനുള്ള 
ആയുധങ്ങള്‍ നമ്മുക്ക് മുന്നമേ  നല്‍കപ്പെട്ടിരിക്കുന്നു.
പിന്നെ , വെറുമൊരു കളിയല്ലേ..?
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോ , ഭരണകൂടമോ നമ്മെ പിടിച്ചുകൊണ്ടുപോയി കൊലയാളി എന്ന് മുദ്ര കുത്തി ,കഴുവിലേറ്റാനോ, തുരുന്കിലടക്കാണോ ഒന്നും പോകുന്നില്ലല്ലോ. അതും ഒരു ആശ്വാസം.


ഗെയിം പൂര്‍ത്തീകരിക്കുക എന്ന വലിയൊരു അധ്വാനം കഴിഞ്ഞു 
ക്ഷീണിച്ചു തളര്‍ന്നു രാത്രി ഉറങ്ങാന്‍ കിടക്കുന്നേരം 
മനസ്സില്‍ ഒരു തികഞ്ഞ സംതൃപ്തി തോന്നി.
നീചന്മാരായ എത്രയോ ശത്രുക്കളെ ഇതിനോടകം കൊന്നൊടുക്കിയിരിക്കുന്നു ഈ നിസ്സാരനായ ഞാന്‍ !!
അതും തനിയെ..!!

അങ്ങിനെ എത്രയോ രാത്രികള്‍ ഞാന്‍ സര്‍വതും വെട്ടിപ്പിടിച്ച  ഒരു പോരാളിയുടെ സംതൃപ്തിയോടെ 
കിടന്നുറങ്ങി..!
പിന്നെ ഒരു ദിവസം...

അരണ്ട നിഴലുകള്‍ അലസമായി തലയാട്ടി നില്‍ക്കുന്ന,
ലേശം  തണുപ്പ് പടര്‍ന്നു തുടങ്ങിയ ഒരു ബോറന്‍ മദ്ധ്യാഹ്നം. 
ഞാന്‍ താമസസ സ്ഥലത്തേക്ക് നടന്നു പോവുകയാണ്.
വഴിയില്‍ സമീപത്തെ പുല്പടര്‍പ്പുകള്‍ക്കും , മരങ്ങള്‍ക്കുമിടയില്‍ 
ഒരു ചലനം ശ്രദ്ധയില്‍പെട്ടു !!
ഒന്ന് ശ്രദ്ധിച്ചപ്പോള്‍ ശരിയാണ്. 
കരിയിലകളില്‍  ശത്രുവിന്റെ കാല്‍പ്പെരുമാറ്റം !!
എനിക്ക് അടുത്തേക്ക്‌ ചുവടു വയ്ക്കുന്ന ആ നീചനായ ശത്രുവിന്റെ നീളന്‍ നിഴല്‍ ...
ഒരേയൊരു നിമിഷാര്‍ദ്ധം..!!
ശത്രു എന്‍റെ നേരെ തിരിയും മുന്‍പേ അവനെ വക വരുത്തെണ്ടിയിരിക്കുന്നു !!
ക്ഷണ നേരത്തേക്കെങ്കിലും എന്‍റെ കൈവിരലുകള്‍ ആയുധം കാംഷിച്ച്ചു.

യഥാര്‍ത്ഥ ജീവിതത്തില്‍ ആയുധം കൊണ്ട് നടക്കുന്ന പതിവ് എനിക്ക് ഇല്ലാതിരുന്നത് ഭാഗ്യം.
കാരണം, അടുത്ത നിമിഷം ആണ് ആ തിരിച്ചറിവുണ്ടായത്..
ശത്രു എന്ന് ഞാന്‍ തെറ്റിദ്ധരിച്ച ആ സാന്നിദ്ധ്യം
ഇതിനോടകം , നിഴലുകള്‍ക്കിടയില്‍ നിന്ന് മുന്നോട്ടു കടന്നു വന്നിരുന്നു.
കാട്ടില്‍ നിന്നും ചുള്ളി ഒടിച്ചു കെട്ടി തലയില്‍ ചുമന്നു വഴിയിലേക്കിറങ്ങി വരുന്ന 
ഒരു പാവം വൃദ്ധ.
ഒന്നാഞ്ഞു ചവിട്ടി നടക്കാന്‍ പോലും കാലുകള്‍ക്ക് ത്രാണിയില്ലാത്ത ഒരു കിഴവി !!

ഒരേയൊരു നെടുവീര്‍പ്പ്....!
ഞാന്‍ സമാധാനിച്ചു .
ആയുധം എന്‍റെ കൈയ്യിലില്ലാതിരുന്നത് ആ പാവത്തിന്‍റെ ഭാഗ്യം !!
എന്‍റെയും !!

ഒരു ചെറിയ മാനസാന്തരം ....
പിന്നെ ഒരിക്കലും ഞാന്‍ അത്തരം ഗെയ്മുകള്‍ക്ക് വേണ്ടി സമയം മെനക്കെടുത്തിയിട്ടില്ല.



2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

The Shadow ( Story )




നഗരം .
സന്ധ്യയോടടുത്ത സമയം.
തെരുവിന്റെ വര്‍ണ്ണങ്ങള്‍ , ....തിരക്ക് , പരക്കം പാച്ചില്‍ ...
ഇന്ദിരാ ലൈനിലെ ആ തിരക്കൊഴിഞ്ഞ റെസിടെന്‍സി കോളനിയില്‍ നില്‍ക്കുമ്പോഴും 
ദൂരെ, നഗരത്തിന്റെ  ഇരമ്പം കേള്‍ക്കാം .
കോളനിയിലെ വീടുകളിലൊന്നില്‍ .......

ആ വീട് , കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ഡാറ്റാ എന്‍ട്രി ഫേമോ മറ്റോ ആണ്.
നൈറ്റ്‌ ഡ്യൂട്ടി ചെയ്യാന്‍ ജോയിന്‍ ചെയ്ത രണ്ടുപേരേ ഉള്ളൂ അവിടെ .
സോഹന്‍ എന്ന സീനിയര്‍ സ്ടാഫും , വിഷ്ണു വിദ്യാധരന്‍ എന്ന ഒരു തരികിട ചെറുക്കനും.
വിഷ്ണു ഏതു നേരവും മൊബൈലില്‍ ആരോടൊക്കെയോ സൊള്ളുന്നത് കേള്‍ക്കാം ഇരുപത്തിനാല് മണിക്കൂറും !
ഈ ആഴ്ച ഇവര്‍ രണ്ടുപേരാണ് നൈറ്റ് ഡ്യൂട്ടിക്ക് .

ഇന്നെന്തോ വിഷ്ണു കുറച്ചു നേരം മൌനമായി അടങ്ങി ഒതുങ്ങി ഇരുന്ന് ടൈപ്പ് ചെയ്യുന്നത് കണ്ടു.
സോഹന്‍ ഇടയ്ക്ക് അത് ശ്രദ്ധിക്കാതിരുന്നില്ല. പിന്നെ, കാര്യമായിട്ടൊന്നു നോക്കിയപ്പോഴാണ് അവന്‍ ടൈപ് ചെയ്യുന്നത് 
ടാറ്റാ എന്ട്രി ഒന്നുമല്ല , ഫൈസ് ബുക്കില്‍ തിരക്ക് പിടിച്ച ചാറ്റിങ്ങാന് ആരോടോ ..
ഇടയ്ക്കിടെ തൊട്ടു മുന്നിലെ ജനലിലൂടെ കാണാവുന്ന വലിയ വീട്ടിലേക്കു ഒളികണ്ണിട്ടു നോക്കുന്നുമുണ്ട്.
കൂടെ ഒരു കള്ളചിരിയും ...

ഇടയ്ക്ക് ഒരു മിസ്സ്ഡ് കാള്‍ വന്നു. അവനു ചിരി , പതിവിലേറെ സന്തോഷം....!

സോഹന്‍ ഒന്നും എടുത്തു ചോതിക്കാനോന്നും നിന്നില്ല.
എന്നാലും കുറെ കഴിഞ്ഞപ്പോ വിഷ്ണു  തന്നെ സത്യം പറഞ്ഞു.
ഒന്നൊന്നായി ...

"ദാണ്ടേ ആ വീട്ടിലെ പുതിയ കക്ഷിയില്ലേ..? "
"ഏതു കക്ഷി..? "
"ഹാ , ആ പുതിയ വേലക്കാരിപെങ്കൊച്ച് !! "
" ഓ അത് വേലക്കാരി ഒന്നുമല്ല , അവിടുത്തെ ആന്റീടെ അകന്ന ഏതോ ബന്ധുവാ . ഊം ? ആ കുട്ടി ?  "
" ഏയ്‌ , ഒന്നുമില്ലാ ... ( ഒരു നീണ്ട മൌനം , ഒരു കള്ളച്ചിരി ) ...വളഞ്ഞു ! , ഇന്നു അവളുടെ നമ്പര്‍ കിട്ടി . "

സോഹനു ദേഷ്യമാണ് തോന്നിയത് 

" നിന്നേ പോലത്തെ പിള്ളേര്‍ക്കൊക്കെ ആകെക്കൂടെ ഈ ഒരു വിചാരമെയുള്ളോ ? വളക്ക്വാ,  ചാക്കിലാക്കുക , 
എന്നിട്ട് കൊണ്ടുപോയി.... " ( അയാള്‍ അത് അവിടെ അടക്കി ) 

"ഏയ്‌ ഇതങ്ങിനല്ല. ."
" പിന്നെ..? പിന്നെങ്ങിനാണ്..? "

അവന്‍ കുറച്ചു നേരം മിണ്ടിയില്ല. 
അല്പം കഴിഞ്ഞു , പിന്നെയും സന്തോഷം പുറത്തുചാടി.  

" ഇന്നു ......ഇന്നു രാത്രി തമ്മില്‍ കാണാമെന്നു സമ്മതിച്ചു അവള്‍ !! " 
" ആര്..? എവിടെ..?  എവിടെപ്പോയി കാണുംന്നു ? "     - സോഹന്റെ ശബ്ദം കനത്തു.

" നിനക്ക്  തൊട്ടപ്പുറത്തെ  വീട്ടിലും ഉണ്ടല്ലോ ഒരു തൊലി വെളുംബത്തി ! അപ്പൊ അതോ..?
അത് വേണ്ടാന്നു വച്ചോ  ഇങ്ങിനൊരെണ്ണത്തിനെ ഒത്തു കിട്ടിയപ്പോ..? "

"ഏയ്‌  അയ്യേ , ഇത് അങ്ങിനല്ല , അത് സീരിയസ്.  ഞങ്ങള്‍ തമ്മില്‍ ഇഷ്ട്ടത്തിലാ , ശരിക്കും "
" അപ്പൊ ഇതോ  ? ഇത് പിന്നെങ്ങിനാണ് ..? "

അവന്‍ ( ചിരി ) 

" ചുമ്മാ ടൈം പാസ് ! " കിട്ടിയ ചാന്‍സ് കളയണ്ടാന്നു വെറുതേ ..ഒരു ...ഒരു ...." 
" ചുമ്മാ അങ്ങ് കിട്ടിയതല്ലല്ലോ , പിന്നാലെ നടന്നു വളച്ചിട്ടു !! .... ( സോഹന്‍ എന്തൊക്കെയോ മുറു മുറുത്തു ) "

അത് അങ്ങിനെ കഴിഞ്ഞു ...
പക്ഷെ അന്ന് രാത്രി.. !!

പാതിരാത്രിയോടടുത്ത സമയം.
എല്ലാ വീട്ടിലും ലൈറ്റ് അണഞ്ഞിരുന്നു .
വെളിയിലെ, മതിലിന്റെ പരിസരത്തു അരണ്ട നിലാവെളിച്ചം മാത്രം.

സോഹന്‍ , മുറിയിലെ ഇരുട്ടില്‍ ചുമ്മാ നോക്കി നില്‍ക്കുക മാത്രം ചെയ്തു.
അപ്പോള്‍ കാണാം. 
മതിലിനു മുകളിലൂടെ ശബ്ധമുണ്ടാക്കാതെ തത്തിപ്പിടിച്ചു കയറി അങ്ങേ അതിര്‍ത്തിയിലേക്ക് ചാടി, 
ഇരുട്ടില്‍ മറയുന്ന വിഷ്ണുവിന്റെ അരണ്ട രൂപം ! 

പിന്നെ ഇരുട്ട് മാത്രം. വേറെ ഒന്നും വ്യക്തമല്ല.
സോഹന്‍ അല്‍പ നേരം അത് നോക്കി നിന്നു , പിന്നെ മുറിക്കകത്തെ ഇരുട്ടിലേക്ക് അയാളും തിരിഞ്ഞു .
പൊടുന്നനെ , ദൂരെ എവിടെയോ കാടന്‍ പൂച്ചകള്‍ കടിപിടിച്ചു കരയുന്ന ശബ്ദം കേട്ടു.
പിന്നാലെ തെരുവ് നായ്ക്കളുടെ കുരയും !
നായ്ക്കളുടെ ശബ്ദം അങ്ങിനെ പടര്‍ന്നു പിടിച്ച് കയറി വരികയാണ്.
പതിയെ അത് പരിസരത്തെ വീടുകളിലെ  മുന്തിയ ഇനം നായ്ക്കളുടെ മുഴങ്ങുന്ന ശബ്ദമായി വളര്‍ന്നു !! 

സോഹന്‍ ഒന്ന് ഭയന്നു , എന്താണാവോ ഇനി സംഭവിക്കുക ! 
അയാള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. 

അപ്പോള്‍ ഇരുട്ടില്‍ ചെടികളുടെ ഇലകള്‍ അനങ്ങുന്ന ശബ്ദം അടുത്തു വരുന്നു. 
ചവിട്ടി മെതിച്ചു ഓടുന്ന ശബ്ദം .
പിന്നെ മതിലിനു മുകളില്‍ വിഷ്ണുവിന്റെ അരണ്ട രൂപം ...

മതിലില്‍ നിന്നും അവന്‍ ഇങ്ങേ അതിര്‍ത്തിയിലേക്ക് ചാടിയതും , 
തൊട്ടടുത്ത വീടുകളിലെതോ ഒന്നില്‍ വെളിച്ചം പരന്നു .
ഇപ്പോള്‍ അവന്‍റെ രൂപം വളരെ വ്യക്തം !!
പക്ഷെ , അവനും നന്നായി വിരണ്ടു , ഒരേ ഒരു നിമിഷം കൊണ്ടു മറ്റൊന്നും ചിന്തിക്കാതെ തൊട്ടടുത്ത 
മറ്റൊരു മതിലില്‍ പിടിച്ച് കയറി അവന്‍ തെരുവിലേക്ക് ചാടി .
സ്ട്രീറ്റ് ലൈറ്റിനു ചുവട്ടില്‍ നിന്നും വെപ്രാളത്തോടെ ഓടി ഇരുട്ടില്‍ മറഞ്ഞു അവന്റെ  രൂപം.

സോഹന്റെ മുഖത്ത്  അമ്പരപ്പ് മാറി ചിരിയാണ് തെളിഞ്ഞത് , ഈ വെപ്രാളവും പരക്കം പാച്ചിലും കണ്ടപ്പോള്‍ .
ചിരിയുടെ നേര്‍ത്തൊരു മിന്നലാട്ടം.
അയാള്‍ തിരികെ വര്‍ക്ക് റൂമിലേക്ക്‌ വന്നു .

കുറെ നേരം അയാള്‍ അവിടിരുന്നു ടൈപ് ചെയ്തു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.
വെളുപ്പാന്‍ കാലത്ത് എപ്പോഴോ മൊബൈല്‍ റിംഗ് കേട്ടാണ് ഉണര്‍ന്നത്.

അങ്ങേത്തലക്കല്‍ വിഷ്ണുവാണ്. 
തെരുവില്‍ എവിടെയോ ഇരുട്ടില്‍ ഒളിച്ചു നിന്നുള്ള വിളിയാണ്. 
ഇടറിയ ശബ്ദം .... പരിഭ്രമം....

" എന്താ അവിടെ നടന്നത്..? എനിക്കൊന്നും ഓര്‍മ്മയില്ല. ആരൊക്കെ കണ്ടു..? "

സോഹന്‍ ഒന്നുകൂടെ എരിവു കയറ്റി. 

" നീ ...നീയിതു എവിടുന്നാ വിഷ്ണൂ ? ഞാന്‍ പറഞ്ഞതല്ലേ. വേണ്ടാത്ത പണിക്കു പോവണ്ടാന്നു. ! ഇനി പറഞ്ഞിട്ടെന്താ ?
എല്ലാരും അറിഞ്ഞു. എല്ലാരും കണ്ടു. നിന്റെയാ പെണ്ണും, അതിന്‍റെ തന്തേം തള്ളേം എല്ലാരും....
ഞാന്‍ ....ഞാനാകെ വിരണ്ടാതാ , എന്നോട് വല്ലവരും വല്ലതും ചോതിക്കുമോന്നു ,  നാളെ പുലര്‍ന്നാല്‍ അറിയാം ഇനി എന്തൊക്കെയാ...." 

അങ്ങേത്തലക്കല്‍ മൌനം...നെടുവീര്‍പ്പ് ....

" അവര്‍ ആ പെങ്കൊച്ചിനെ പിടിച്ചു. അതിനു കുറെ തല്ലും കിട്ടി. പാവം ...വെറുതേ നീ കാരണം...
....ഞാന്‍ പറഞ്ഞതല്ലേ മരിയാദയ്ക്ക് ..... " - സോഹന്‍ കൂട്ടിചേര്‍ത്തു .

അങ്ങേ തലക്കല്‍ മൌനം. ഫോണ്‍ കട്ട് ആയി. 
സോഹന്‍ ഫോണ്‍ താഴെ വച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മുഖത്തു ഒരു പുഞ്ചിരി പടര്‍ന്നു. 
" ഇരിക്കട്ടെ ഒരു പണി " - അയാള്‍ മനസ്സില്‍ ഓര്‍ത്തു . 

വെളുപ്പിന് ഒരു മൂന്നു മൂന്നരമണിയായിക്കാണും . സോഹന്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് ..
പെട്ടെന്ന് മുറിയിലെ ടൂബ് ലൈറ്റിനു എന്തോ ഒരു തകരാറു   പോലെ.
വെളിച്ചം മങ്ങിയും തെളിഞ്ഞും , ഒരു വിറയല്‍ പിടിച്ചപോലെ .
വോള്‍ട്ടെജു കുറഞ്ഞിട്ടാവാം...പെട്ടെന്ന് വെളിച്ചം പൂര്‍ണ്ണമായും അണഞ്ഞു.

അയാള്‍ എണീറ്റ്‌  മൊബൈല്‍ വെളിച്ചത്തില്‍ തീപ്പെട്ടി കണ്ടെടുത്തു മേശമേല്‍ ഇരുന്ന 
മെഴുതിരി തെളിച്ചു. 
ആ അരണ്ടവെളിച്ചത്തില്‍ അയാള്‍ക്ക്‌ കാണാം ...!
മെഴുതിരിയുടെ അങ്ങേ വശത്തെ ഇരുട്ടില്‍ വിഷ്ണു .
അരണ്ട വെളിച്ചത്തില്‍ അവന്‍ മതിലും ചാരി നില്‍ക്കുന്നു. 
തീഷ്ണമായ നോട്ടം.
ഇമ വെട്ടാതെ സോഹനെത്തന്നെ  നോക്കി , കയ്യും കെട്ടി അവന്‍ അങ്ങിനെ നില്‍ക്കുന്നു !! 

സോഹന്‍ ഒന്ന് പരിഭ്രമിച്ചു . പിന്നെ മുഖത്തു പതിവ് കുസൃതി ചിരി വീണ്ടെടുത്തു.
അപ്പോഴേക്കും അതേ നില്‍പ്പില്‍ അവന്‍ ചോദിച്ചിരുന്നു 

" എന്തിനാ എന്നോട് നീ കള്ളം പറഞ്ഞത്..? "
വിഷ്ണു -  അത് ചോതിക്കുമ്പോഴും അവനില്‍ യാതൊരു ഭാവമാറ്റവുമില്ല. 
സോഹന്‍ - അയാള്‍ക്ക്‌ മറുപടി ഉണ്ടായിരുന്നില്ല. , പതിവ് ചിരി . അത്രമാത്രം. 
വിഷ്ണു മൌനം. അതേ നോട്ടം . അതേ നില്‍പ്പ്......

പക്ഷെ അപ്പോഴേക്കും സോഹന്റെ മൊബൈല്‍ വീണ്ടും റിംഗ് ചെയ്തു. 
അയാള്‍ തിരിഞ്ഞു മൊബൈല്‍ എടുത്തു അറ്റന്‍ഡ് ചെയ്തു.

അങ്ങേത്തലക്കല്‍ നിന്നു ചോദ്യം.

" ഞങ്ങള്‍ ഈ വിളിക്കുന്ന നമ്പര്‍ , നിങ്ങള്‍ക്ക് അടുത്തറിയാവുന്ന ആരുടെയെങ്കിലുമാണോ ?
നിങ്ങള്‍ ഇയാളുടെ അടുത്ത സുഹൃത്തോ മറ്റോ..? "

" ഊം എന്താ..? "

" കുറെ നേരം മുന്‍പ് ഈ ഫോണില്‍ നിന്നു നിങ്ങളെയാ അവസാനം വിളിച്ചിരിക്കുന്നത് , അത് കണ്ടിട്ടാ നിങ്ങളെ വിളിച്ചത്.
പറയുന്നതില്‍ ഒന്നും വിചാരിക്കരുത്, അറിയിക്കതെയിരിക്കാന്‍ വേറെ മാര്‍ഘമില്ല . 
നിങ്ങള്‍ ഒന്ന് ടെര്‍മിനല്‍ ജങ്ക്ഷന്‍ വരെ ഒന്ന് വരണം.
അല്‍പ്പനേരം  മുന്‍പ് ...ഇയാള്‍ .......
ഞങ്ങള്‍ കണ്ടതാണ് , അറിഞ്ഞു കൊണ്ടു തന്നെ ചെയ്തതാണ് അയാള്‍  ...
അയാള്‍ ....ഒരു കണ്ടയ്നര്‍ ലോറിയുടെ മുന്നിലേക്ക്‌ എടുത്തു ചാടി !  സംഭവ സ്ഥലത്ത് തന്നെ മരിച്ചു !!!  " 

സോഹന്‍ ..!!!

അയാള്‍ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയതും , മുറിയില്‍  വെളിച്ചം    പരന്നതും ഒരുമിച്ചായിരുന്നു. 
പക്ഷെ , അവിടം ശൂന്യമായിരുന്നു !!! 
മെഴുതിരിനാളവും അപ്പോഴേക്കും അണഞ്ഞിരുന്നു. 
അപ്പോള്‍  .....  അപ്പോള്‍  മാത്രമാണ് അയാള്‍ അത് ശ്രദ്ധിച്ചത് , 
ആ മുറി .....
അത് നേരത്തെ തന്നെ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. !!! 

2012, ജൂലൈ 5, വ്യാഴാഴ്‌ച

കാവല്‍ക്കാര്‍


ഇവിടെ, ബാംഗ്ലൂര്‍ നഗരത്തില്‍ ചിലയിടങ്ങളില്‍ ഈയിടെ എന്നും രാത്രി നല്ല തണുത്ത കാറ്റ് വീശും.
സുഖകരം, എന്നാല്‍ അല്‍പ്പം ശക്തി കൂടിയ കാറ്റ് !
ഈ അടുത്തയിടെ  ഒരു രാത്രി ഞാന്‍ എന്‍റെ ഫ്ലാറ്റിന്‍റെ മുകളില്‍ ടെറസ്സില്‍ നില്‍ക്കുമ്പോള്‍ 
ഇതുപോലെ കാറ്റ് വീശുന്ന നേരം.
പൊടുന്നന്നെ, നാലാം നിലയുടെ ഉയരത്തോട് തൊട്ടടുത്തായി ഒരു നേര്‍ത്ത മരത്തിന്‍റെ
ഇനിയും നേര്‍ത്ത കൊമ്പിലെ ഉയര്‍ന്ന ചില്ലയില്‍ നിന്നും 
കാറ്റില്‍ ഒരു പക്ഷി തല്ലിയലച്ചു പറക്കുന്നത് കണ്ടു.
കാക്കയാവാം....
കുറച്ചു കൂടെ അടുത്തു ചെന്ന് ആ ചില്ലയിലേക്ക് നോക്കിയപ്പോള്‍ , തെളിഞ്ഞ  നിലാ വെളിച്ചത്തില്‍ കാണാം.
ആ ചില്ലമേല്‍ ഒരു കുഞ്ഞു കൂട് ഉണ്ട്. അതില്‍ കുറെ മുട്ടകളും !!
കാറ്റില്‍ കൂട് താഴെ വീഴാതിരിക്കാന്‍ , എവിടെന്നോ കൊണ്ടു വന്ന പ്ലാസ്റ്റിക്‌ ചരടുകള്‍ കൊണ്ടു
 കൂട് ഭദ്രമായി കെട്ടി വച്ചിരിക്കുന്നു !
തള്ളപ്പക്ഷിയാവാം കാറ്റില്‍ തല്ലിയലച്ചു പറന്നത്.



പിറ്റേന്ന് രാവിലെ , ഉറക്കമുണര്‍ന്ന ഉടനെ ഞാന്‍ നേരെ അവിടേക്ക് ചെന്നു.
കൂട്ടിലേക്ക് സൂക്ഷിച്ചു നോക്കി.
നോട്ടം കണ്ടു ഭയന്നിട്ടാവാം.തള്ള കാക്ക പറന്ന് എനിക്കരികില്‍ വന്നു 


ആ സമയം അവള്‍ക്കു തീരെ ഭയമേ ഇല്ല !!
അബല' എന്ന് എത്ര തളര്‍ത്തി പറഞ്ഞാലും.
അവളിലെ 'മാതൃത്വം " എന്ന വാക്കില്‍ ഒന്ന് തൊട്ടു നോക്കണം .അപ്പോള്‍ അറിയാം 
നിസ്സാരയായ പെണ്ണിന്‍റെ, ഉള്ളിന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശക്തി!
ആ ശക്തിക്ക് അമ്മ ' എന്ന് പേര്‍ .
എന്നെ പിന്നോക്കം വിരട്ടി ഓടിക്കാനായിരുന്നു  അവളുടെ ശ്രമം.
അവള്‍ ഏറെ പണിപ്പെട്ടു. പിന്നെ ഒന്ന് ചുവടുമാറ്റി മറ്റൊരു ശ്രമം.
ഒരു പ്രത്യേക തരത്തില്‍ കരഞ്ഞു ഒച്ചവച്ചു ആരെയോ വിളിച്ചു.


നിമിഷങ്ങള്‍ക്കകം ,അതിന്‍റെ ഇണയാവാം...ഒരു കാക്ക കൂടി പറന്നെത്തി.
സ്വന്തം കുടുംബത്തോടുള്ള ഉത്തരവാദിത്വം തന്നാല്‍ ആയ വിധം അവനും നിറവേറ്റുന്നു.!!


ഇരുവരും എനിക്ക് ഇരുപുറവുമായി ചുറ്റി പറന്നു ബഹളം വച്ചു.
പിന്നെ സഹായത്തിനായി മറ്റു കാക്കകളെ വിളിച്ചു.
കര്‍ണാടകയിലെ മനുഷ്യരുടെ സ്വഭാവം തന്നെയാണെന്ന് തോന്നുന്നു ഇവിടുത്തെ മറ്റു ജീവികള്‍ക്കും.
കാക്കകള്‍ക്ക് പോലും.....!
കാരണം, അത് വഴി പോയ ഒറ്റ കാക്കയും അവരെ തിരിഞ്ഞു നോക്കിയില്ല.
ഇവിടുത്തെ മനുഷ്യരും ഇങ്ങിനെ ആണ്. സഹകരണവും, പ്രതികരണ ശേഷിയും നന്നേ കുറഞ്ഞ ആളുകള്‍ .
അങ്ങിനെ നോക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ വലിയ സംഭവം തന്നെ !
കേരളത്തിലെ കാക്കകളായിരുന്നെങ്കില്‍ ഇപ്പൊ കാണാമായിരുന്നു പൂരം !
കാക്ക കൂടും പോലെ ' എന്നൊരു ചൊല്ല് തന്നെ ഉണ്ട് നാട്ടില്‍ .
സംഘംചേരലും, പ്രതിഷേധവും, സമരവും , മുറവിളിയും ഒക്കെ നമ്മുടെ നാട്ടിലെ കാക്കകള്‍ക്ക് പോലും 
നന്നേ വശമുള്ളതാണല്ലോ.

ചുരുക്കിപറഞ്ഞാല്‍ , എന്നും രാവിലെ കൂട് കാണാന്‍ വരുന്ന എന്നെയും കാത്ത്, മുട്ടകള്‍ക്ക് മേലെ ,തള്ളക്കാക്കയും..
ഒരു വിളിപ്പാടകലെ മറ്റൊരു ചില്ലയില്‍ തന്തകാക്കയും കാത്തിരിപ്പുണ്ടാകും.
അവരുടെ പരാക്രമവും , മുറവിളിയും കാണുമ്പോ...
സത്യം പറയാല്ലോ ,  ചിരി വന്നു, പിന്നെ തോന്നി..കണ്ടു പഠിക്കാന്‍ ചിലത് ഉണ്ട് എന്ന്.

അല്പം ചിന്തിച്ചപ്പോള്‍ . ഒരുപാട് സന്തോഷം തോന്നി.
ജോലിയും , യാത്രകളും , തിരക്കും ഒഴിഞ്ഞ് , ചില ദിവസങ്ങള്‍ കൂടി, ഇന്നലെയാണ് വീണ്ടും ആ കൂടിനു അടുത്തു പോയത്.
ചെന്നു നോക്കുമ്പോള്‍ ....
കഥകളിലും മറ്റും കേട്ടു പഴകിയതാണ്. എന്നാലും നേരിട്ട് കാണുന്നത് ആദ്യമാണ്.
പക്ഷെ  വിശ്വാസമായത് ഇപ്പോഴാണ്.
ആ കൂട്ടില്‍ രണ്ടു പുതിയ അംഗങ്ങള്‍ ..!!
കൂട്ടില്‍ നിന്നും തലയുയര്‍ത്തി നോക്കുന്ന രണ്ടു പുള്ളികുയില്‍ കുഞ്ഞുങ്ങള്‍ !!
ഞാന്‍ ഒന്ന് രണ്ടു ഫോട്ടോ ക്ലിക്ക് ചെയ്തു.
അപ്പോഴേക്കും പറന്നെത്തി.തള്ളയും തന്തയും !!.
പാവങ്ങള്‍ .. അവര്‍ക്കിനിയും  മനസ്സിലായിട്ടില്ല.
തങ്ങളുടെ മുട്ടകള്‍ താഴെ തട്ടിയിട്ടു,പകരം സ്വന്തം മുട്ടകള്‍ 

കൂട്ടില്‍ ഇട്ട്, എങ്ങോട്ടോ പൊയ്കളഞ്ഞ കള്ളിക്കുയിലിന്‍റെ ചതി !! 
അവരിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല ഇവര്‍ തങ്ങളുടെ കുഞ്ഞുങ്ങളല്ല എന്ന്.
ഇപ്പോഴും ആവും വിധം അവര്‍ സംരക്ഷിക്കുന്നു ആ കുഞ്ഞുങ്ങളെ.


വിഷമം തോന്നി.  ഇനി...........
ഇനി എന്താവും സംഭവിക്കുക..?
ആവോ..? അറിയില്ല........ അറിയേണ്ട .
തിരികെ നടക്കുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.


ഇനി..... ഇനി ഞാന്‍ ആ കൂടിനടുത്തേക്ക്  പോകില്ല.
പോയാലും, ഇനി....ഇനി  അങ്ങോട്ടേക്ക് നോക്കില്ല.
എന്നെങ്കിലും ഒരിക്കല്‍ ആ പാവങ്ങള്‍  തിരിച്ചറിയില്ലേ..?
തങ്ങള്‍ അവരുടെ അമ്മയപ്പന്‍മാരായിരുന്നില്ല  , വെറും കാവല്‍ക്കാര്‍ മാത്രമായിരുന്നു എന്ന് !! 

കാറ്റിനും, കഴുകനും,കാലനും, വിട്ടുകൊടുക്കാതെ പ്രാണന്  തുല്യം കാത്ത് പോറ്റിയ വെറും കാവല്‍ക്കാര്‍ !



2012, ജൂൺ 25, തിങ്കളാഴ്‌ച

പ്രിയപ്പെട്ട മഞ്ചാടിക്കുരു ......




" അന്ന് രാത്രി വീട്ടില്‍ ആരും ഉറങ്ങിയില്ല .
ഓരോരുത്തര്‍ക്കും പറയാന്‍ ഓരോ കാരണങ്ങളുണ്ടായിരുന്നു.
കടുത്ത ചൂടിന്‍റെ , മൂളിപ്പറക്കുന്ന കൊതുകിന്‍റെ , അലറിക്കരയുന്ന കുഞ്ഞിന്‍റെ .......
................ദുഖം ......ദുരാഗ്രഹം ......പശ്ചാത്താപം .......!  "


ചിത്രം : മഞ്ചാടിക്കുരു , ചലച്ചിത്രകാരി : അഞ്ജലി മേനോന്‍ 









അതെ; ദുഖവും, ദുരാഗ്രഹങ്ങളും , പശ്ചാത്താപവും , ശിഥിലമായ ബന്ധങ്ങളും......,  പുറമേ പൊട്ടിത്തെറിച്ചും, ഉള്ളിന്‍റെ ഉള്ളില്‍ അടക്കിപ്പിടിച്ചു തേങ്ങിയും 
ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവരുമായ   ഒരു പറ്റം പച്ച മനുഷ്യരുടെ കഥ.
ഒപ്പം, ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന നല്ലൊരു ബാല്യകാലത്തിന്റെയും .....
അല്‍പ്പം വൈകിയാണ് ഇവിടെ, ബാംഗ്ലൂര്‍ നഗരത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത് .
വന്‍ ജനത്തിരക്ക് ഒന്നും ഉണ്ടായില്ലെങ്കിലും, അമ്മമാര്‍ , അമ്മൂമ്മമാര്‍ ,യുവാക്കള്‍ , കുട്ടികള്‍ ..അങ്ങിനെ ഒത്തുകൂടിയവര്‍ എല്ലാവരും 
ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ  ഒന്നിച്ചു ഒരു മനസ്സോടെ ആസ്വദിച്ചു ഈ ചിത്രം. !
കഥാപാത്രങ്ങളോടൊത്തു ചിരിച്ചും , ഓര്‍മ്മകളില്‍ ഒന്ന് പിന്നോക്കം സഞ്ചരിച്ചും,ചിലപ്പോഴൊക്കെ കണ്ണുകള്‍ ഒന്ന് ഈറനണിഞും...
അങ്ങിനെ അങ്ങിനെ ഒരു വലിയ കയ്യടിയോടെ അവസാനം ഇരിപ്പിടത്തില്‍ നിന്ന് എണീക്കും വരെ !! 
പതിവ് ചിത്രങ്ങള്‍ കാണുമ്പോഴുള്ള വിലകുറഞ്ഞ കമന്റുകളോ , മറ്റു കോലാഹലങ്ങളോ ഒന്നും ഇല്ലാതെ , ഒരു നല്ല ചിത്രം കാണുന്നതും 
വളരെ കാലത്തിനു ശേഷമാണ്.(ഏതൊരാളുടെ ഉള്ളിലും ഉറങ്ങിക്കിടപ്പുണ്ടാവുമല്ലോ നല്ലൊരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ . അതുകൊണ്ട് കൂടിയാവാം )
യാഥാര്‍ത്ത്യത്തോട് വളരെ അടുത്തു നില്‍ക്കുന്ന അഭിനയ മികവു കാഴ്ച്ച വച്ചിരിക്കുന്നു ഓരോ അഭിനേതാക്കളും.
പ്രിഥ്വിരാജ് സുകുമാരന്‍ എന്ന നല്ല കലാകാരന്‍റെ  ശബ്ദവും,ശൈലിയും, അവതരണ മികവും ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു .
മികച്ച രചന ,മികച്ച ഗാനങ്ങള്‍ , പശ്ചാത്തല സംഗീതം , വളരെ നല്ല  ചിത്രീകരണം. ( അതും ഒരു വിദേശ സിനിമാട്ടോഗ്രഫെരുടെ ചിത്രീകരണ മികവില്‍ )
ഗൃഹാതുരത്ത്വം തുളുമ്പുന്ന ദ്രിശ്യ വിരുന്നു സമ്മാനിച്ചു എന്ന് വേണം പറയാന്‍ .
മേന്മ  ദ്രിശ്യങ്ങളുടെത് മാത്രമല്ല, ശബ്ദങ്ങളുടെത് കൂടിയാണ് ...
ചിത്രത്തിന്‍റെ തുടക്കത്തില്‍  ചിതറി വീഴുന്ന   മഞ്ചാടി മണികളുടെ ....., കാറ്റില്‍ വിറകൊള്ളുന്ന അമ്പല പറമ്പിലെ ആലിലകളുടെ....,
കൊതിയോടെ അടര്‍ത്തുന്ന മിട്ടായിയുടെ പളുങ്ക് കടലാസ്സിന്റെ ..., മച്ചിന്‍ മുകളില്‍ കുറുകുന്ന പ്രാവുകളുടെ..... അങ്ങിനെ അങ്ങിനെ........

ചുരുക്കിപറഞ്ഞാല്‍ ഒരുപാട് വലിയ കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന  ഒരുകുഞ്ഞു കഥ !!.... ഒരു കൊച്ചു ചിത്രം... !!
എത്ര എടുത്തു പറഞ്ഞാലും മതിയാവാത്തത് " മഞ്ഞാടിക്കുരു " എന്ന പേര് സ്വീകരിച്ചതിനാണ്. 
ചിത്രത്തില്‍ ഒരിടത്ത് പറയുന്നുണ്ടല്ലോ 
 " കൈ നിറയെ കാശ് കിട്ടിയാല്‍ എന്ത് വാങ്ങും ..? "
" കുന്ന്നോളം മഞ്ഞാടിക്കുരു ! "
" പോടീ മണ്ടീ, മഞ്ഞാടിക്കുരു ആരേലും കാശ് കൊടുത്ത് വാങ്ങുവോ..? അതൊരു വിലയില്ലാത്ത സാധനാ ...." 

ചിത്രം ഇനിയും കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ട സിനിമാ പ്രേമികള്‍ ഒന്ന് കണ്ടു നോക്കൂ, ആ പേരിനു വിലയുണ്ടോ ഇല്ലയോ എന്ന് ..
അത്രമാത്രം പറഞ്ഞു നിറുത്തട്ടെ ....
ഒപ്പം അഭിനന്ദനങ്ങള്‍ , ആശംസകള്‍ ...ഞങ്ങളുടെ ഫൈസ്ബുക്ക്‌ സുഹൃത്തും, ചലച്ചിത്രകാരിയുമായ  അഞ്ജലി മേനോനും , എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ....


2012, ജൂൺ 18, തിങ്കളാഴ്‌ച

നിധി





അനന്തമായ   യാത്രയില്‍ ഒരിക്കലും അവള്‍ , മടുപ്പിക്കുന്ന  ഈ   ഏകാന്തത തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല .
യാത്ര !!  ...അതിങ്ങിനെ തുടര്‍ന്നു കൊണ്ടേയിരുന്നു .....
വഴിയില്‍ എവിടെയും അവള്‍ മറ്റാരെയും കണ്ടു മുട്ടിയിരുന്നുമില്ല   ഇതുവരെ .
പക്ഷെ ഒരിക്കല്‍ , യാത്രാമദ്ധ്യേ  വഴിയരികില്‍ കിടന്ന്, അവള്‍ക്കൊരു  നിധികുംഭം കിട്ടി.
നിറയെ സ്നേഹം കൊണ്ട് നിറയ്ക്കപ്പെട്ട അമൂല്യമായൊരു നിധി കുംഭം.!!
അവള്‍ ഒരിക്കലും അത്തരത്തില്‍ ഒന്നിനെ കുറിച്ചു അറിഞ്ഞിട്ടുണ്ടായിരുന്നേയില്ല.
എങ്കിലും അവള്‍ക്കു അത് വിലമതിക്കാനാവാത്ത എന്തോ ആണെന്ന് തോന്നി.
ഒപ്പം അത് സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹവും !!
പക്ഷെ ആവുന്നത്ത്ര പരിശ്രമിച്ചിട്ടും അവള്‍ക്കു അതൊന്നു എടുത്തുയര്‍ത്താന്‍ കൂടി കഴിഞ്ഞില്ല !!
സ്വയം  തോല്‍വി സമ്മതിച്ചു അവിടം വിട്ടു യാത്ര തുടരാന്‍ മനസ്സ് അനുവദിക്കുന്നില്ല 
എങ്കില്‍ കൂടിയും   വീണ്ടും അവള്‍ ചുവടുകള്‍ വച്ചു . ഇനിയും മുന്നോട്ട്...
കണ്ണെത്താ ദൂരെ, ഇനിയും മാഞ്ഞിട്ടിട്ടില്ലാത്ത അന്തമായ വഴിത്താരയുടെ അങ്ങേ ചെരുവിലേക്ക്‌....
പോകും വഴി അവള്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. നിരാശയോടെ.
പിന്‍വഴി കോണില്‍ ഒരിടത്ത് പാഴായിപ്പോയതും   എന്നാല്‍ അമൂല്യവുമായ ആ നിധി കുംഭം !! 
നിറയെ സ്നേഹം കൊണ്ട് മാത്രം നിറയ്ക്കപ്പെട്ട എടുത്താല്‍ പൊങ്ങാത്ത ഒരു നിധികുംഭം !!
തുടര്‍ന്നുള്ള യാത്രയില്‍ ഓരോ ചുവടുവയ്പ്പിലും അവള്‍ തിരിച്ചറിഞ്ഞു , മോഹവും, മോഹ ഭംഗവും,
സ്വന്തം  പരിതിയും,പരിമിതികളും , ഏകാന്തതയും ഒപ്പം നിരാശയും !!
ദൂരം എത്ര താണ്ടിയിരിക്കും ? അറിയില്ല.
എങ്കിലും ഒന്ന് മാത്രം മനസ്സില്‍ ഉറപ്പിച്ചു വീണ്ടും അവള്‍ വന്ന വഴി തിരിഞ്ഞു നടന്നു.
ആ നിധി കുംഭത്തിനരികിലേക്ക് .
ഇത്തവണ ഏതു വിധേനയും അത് സ്വന്തമാക്കണം !!
വളരെ ദൂരെ നിന്നെ അവള്‍ ആ സ്ഥലം തിരിച്ചറിഞ്ഞു .
തിടുക്കപ്പെട്ട്  ഓടി അരികിലെത്തിയപ്പോള്‍ ......
കാലുകള്‍ കുഴഞ്ഞു തളര്‍ന്നു വീഴുന്നതിനു തൊട്ടുമുന്നത്തെ 
ഒരേയൊരു നിമിഷാര്‍ദ്ധത്തില്‍ അവള്‍ തിരിച്ചറിഞ്ഞിരുന്നു.

ആ നിധികുംഭം..... അതവിടെയില്ലായിരുന്നു !!!






2012, ഏപ്രിൽ 24, ചൊവ്വാഴ്ച

22 ഫീമൈല്‍ കോട്ടയം . വെറുമൊരു നേഴ്സ്..?



22 ഫീമൈല്‍ കോട്ടയം .
പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ വളരെ നല്ല ചിത്രം.
നല്ല വിഷയം, നല്ല രചന,ശക്തവും വളരെ നിലവാരം പുലര്‍ത്തുന്നതുമായ അവതരണം.
ചിത്രത്തിന്റെ വ്യത്യസ്തമായ കാസ്ടിങ്ങും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
( പ്രതാപ് പോത്തന്‍ . ടി .ജി .രവി, സത്താര്‍ തുടങ്ങിയ പഴയ പ്രതിഭകളുടെ സാന്നിധ്യം ഒക്കെ എടുത്തു പറയട്ടെ. )
ഫഹദ് ഫാസില്‍ , റീമ കല്ലിങ്കല്‍ എന്നിങ്ങനെ യുവ താരങ്ങള്‍ക്കും 
കൂടുതല്‍ കരുത്തു തെളിയിക്കാന്‍ ലഭിച്ച നല്ല അവസരം കൂടിയാണ് ഈ ചിത്രത്തിലെ വേഷം.
പ്രതീക്ഷയ്ക്ക് ഉപരിയായി അതാതു വേഷങ്ങള്‍ വിജയിപ്പിക്കുവാനും ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

കഥയിലെക്കോ കഥാഗതിയിലെക്കോ പ്രതിപാദ്യ വിഷയത്തിന്റെ വിശദാംശങ്ങളിലെക്കോ കൂടുതലായി കടക്കുന്നില്ല.
എങ്കിലും ചില കാര്യങ്ങള്‍ എടുത്തു പറയാതെ വയ്യ.
തികച്ചും ആഴമേറിയതും, കാലിക പ്രാധാന്യമുള്ളതുമായ വിഷയം തന്നെ
ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിനു പുറത്ത് , പഠനത്തിനോ, ജോലി സംബന്ധമായോ 
സ്ഥിരതാമസമാക്കിയ പെണ്‍കുട്ടികള്‍ .....അവരില്‍ ചിലരുടെ ജീവിതഗതിയുടെ നന്‍മയും , തിന്‍മയും, 
ഒരു പോലെ ഇഴ ചേര്‍ന്ന ദ്രിശ്യാവിഷ്കാരം. 
മെട്രോ നാഗരികതയുടെ വാതായനങ്ങള്‍ തുറന്ന്., 
പുത്തന്‍ സ്വാതന്ത്ര്യത്തിന്റെ കാണാചിറകുകളും വീശി അവരില്‍ ചിലരെങ്കിലും പറന്നു തുടങ്ങും.
ദിശയറിയാതെ, ഇരുള്‍ മൂടിയ ഏതൊക്കെയോ ചതിക്കുഴികളില്‍ ചിറകു കുഴഞ്ഞു വീഴും വരെ.
അത്തരം എത്രയോ  സുന്ദരികളെ (സുന്ദരന്‍മാരെയും ) ഇവിടെ ബംഗ്ലൂര്‍ , ഹൈദ്രബാദ് ,ചെന്നൈ,പൂനെ  അങ്ങിനെ അങ്ങിനെ വമ്പന്‍ നഗരങ്ങളില്‍ നാം പലപ്പോഴായി  കാണുന്നു !
മറ്റു മേഖലകളില്‍ ഉള്ളതിനേക്കാള്‍ ഉപരിയായി , നഴ്സിംഗ് ,ഐ .ടി . രംഗങ്ങളിലാണ്
സ്വന്തം തൊഴില്‍ മേഖലയ്ക്ക് പേര് ദോഷം വരുത്താന്‍ കച്ചമുറുക്കി ഇറങ്ങിത്തിരിച്ച ഇത്തരക്കാരെ 
കൂടുതലായി കാണുന്നത് . (സിനിമ - സീരിയല്‍ -   മോഡലിംഗ്  രംഗത്ത് കൊടിക്കുത്തി വാഴാന്‍ എന്തിനും തയ്യാറായി ഇറങ്ങുന്ന ഒരു കൂട്ടം വേറെ ഉണ്ട് .അത് പിന്നെ പണ്ടേ അങ്ങിനാണല്ലോ. അത് വിട്ടേക്കാം.)
പട്ടണത്തിലെ അടിച്ചുപൊളി പരിഷ്കാരങ്ങളോട് എങ്ങിനെയും 
ഇഴുകിച്ചെരാനുള്ള ഒരു തരം വ്യഗ്രത 'എന്നൊക്കെ ചുരുക്കി പറഞ്ഞൊതുക്കാം.
വല്ല വിധേനയും കുറെ പോക്കെറ്റ്‌ മണി തരപ്പെടുത്തിയെടുക്കാന്‍ 
ഏതു വളഞ്ഞ വഴിയും സ്വീകരിക്കാനൊരുങ്ങുന്നവര്‍ .........
വഴിയില്‍ ഇന്നലെ കളഞ്ഞു കിട്ടിയ, യഥാര്‍ത്ഥ ഊരും പേരും അറിയാത്ത കാമുകന്‍റെ
ബൈക്കിനു പിന്നില്‍ മുന്നും പിന്നും നോക്കാതെ കറങ്ങാന്‍ ഒരുങ്ങിക്കെട്ടി ഇറങ്ങുന്നവര്‍ ........
സ്വന്തം ഭാവി ഭദ്രമാക്കാന്‍  നഗരത്തിലെ വമ്പന്‍ പണച്ചാക്കുകളുടെ 
സ്വാധീനം നേടിയെടുക്കാന്‍ മത്സരിക്കുന്ന വേറെ ഒരു കൂട്ടര്‍ ..........
ഇത്തരക്കാര്‍ ഈ മേഖലയില്‍ ധാരാളം വിലസുന്നു എന്ന യാഥാര്‍ത്ഥ്യം 
സമൂഹത്തില്‍ നിഷേധിക്കാനാവാതെ നിലനില്‍ക്കുന്നു  എന്നുള്ളത് കൊണ്ടാണല്ലോ 
" നീ വെറുമൊരു നേഴ്സ് ആണെടീ " 
എന്ന് ചിത്രത്തിലെ പുരുഷ കഥാപാത്രം നായികയോട് പുച്ഛത്തോടെ ചോദിക്കുമ്പോള്‍ 
ഒരു നെടുവീര്‍പ്പോടെ മാത്രം കുറച്ചു നേരത്തേക്കെങ്കിലും നമ്മളില്‍ പലര്‍ക്കും അത് കേട്ട് നില്‍ക്കേണ്ടി വന്നത് ! 
( ചലച്ചിത്രത്തിന്റെ ഉദ്ധ്യെശ്ശത്തെ കുറ്റപ്പെടുത്തുകയല്ല, കാരണം , വെറുമൊരു നേഴ്സ് എന്ന് പുച്ചിച്ചു തള്ളപെടേണ്ടവളല്ല 
ഒരു നല്ല നേഴ്സ് ' എന്ന് ചിത്രം വളരെ വ്യക്തമാക്കുന്നുണ്ട് പിന്നീട് )
മേല്പറഞ്ഞ വാചകം പോലെ സ്വന്തം തൊഴില്‍ മേഖലയ്ക്ക് , അല്ലെങ്കില്‍ ആ മേഖലയില്‍ 
ആത്മാര്‍ത്ഥമായി സേവനനുഷ്ഠിക്കുന്ന   ഒട്ടനവതി നല്ല നേഴ്സ്മാര്‍ക്ക്  അവഹേളനം ഉണ്ടാക്കുന്ന തരത്തില്‍ .
ദൈനംദിനജീവിതചര്യ തിരഞ്ഞെടുത്ത ഒട്ടനവതി സുന്ദരികള്‍ക്ക് ഇനിയെങ്കിലും ഇതൊരു പാഠമാവട്ടെ !!
ഇവരൊക്കെ കൂടി പേര് ദോഷം ഉണ്ടാക്കി വയ്ക്കുന്നത് ദൈവത്തിന്റെ കരസ്പര്‍ശം താന്താങ്ങളിലൂടെ 
ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ട അനുഗ്രഹീതമായ ഒരു തൊഴില്‍ മേഖലയ്ക്കും,
ആ രംഗത്ത്  ആത്മാര്‍ത്ഥമായി സേവനമനുഷ്ട്ടിക്കുന്ന ഒട്ടനവധി നല്ല നഴ്സിംഗ് സ്റ്റാഫുകള്‍ക്കുമാണ് .
( സ്വദേശത്തും , വിദേശത്തും, ആതുര ശുശ്രൂഷാ രംഗത്ത്ആത്മാര്‍ത്ഥമായി  സേവനനുഷ്ഠിക്കുന്ന,  സ്വന്തം തൊഴില്‍മേഖലയെ തികച്ചും ദൈവീകമായി കാണുന്ന  എല്ലാ നല്ലവരായ   നേഴ്സ്മാരെയും  നന്ദിയോടെ ഓര്‍മ്മിച്ചു കൊള്ളട്ടെ  )

ഈ ചിത്രത്തില്‍ , മേല്‍ പറയപെട്ട വാചകം കേട്ടപ്പോള്‍ 
മുന്‍പ് കണ്ട മറ്റൊരു മലയാള  ചിത്രം ഓര്‍മ്മ വന്നു.
ചിത്രം . കല്ല് കൊണ്ടൊരു പെണ്ണ്.
കുവൈറ്റ്‌ യുദ്ധ സമയത്ത് കൈയ്യിലുണ്ടായിരുന്നതെല്ലാം ഇട്ടെറിഞ്ഞ്‌ , തീര്‍ത്തും അഭയാര്‍ഥിയായി നാട്ടില്‍ തിരിച്ചെത്തിയ ഒരു മലയാളി നേഴ്സ്.
തിരികെ പോരുമ്പോള്‍ , യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ട്ടപ്പെട്ട ഒരു കൈക്കുഞ്ഞിനെ വഴിമദ്ധ്യേ അവള്‍ക്കു സംരക്ഷിക്കേണ്ടി വന്നു.
ആ കുഞ്ഞുമായി നാട്ടില്‍ തിരിച്ചെത്തിയ ആ സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങള്‍ , ഒറ്റപ്പെടുത്തലുകള്‍ . നിന്ദകള്‍ ...
അങ്ങിനെ അങ്ങിനെ ഏതൊരു ഹൃദയത്തെയും തൊട്ടുണര്‍ത്തും വിധം രചിക്കപ്പെട്ട ഒരു ചിത്രം.
ചിത്രത്തില്‍ ഒരു ഭാഗത്ത് . വഴി യാത്രാ മദ്ധ്യേ അവളുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിനെ ചൂണ്ടി 
പരിഹസിക്കുന്ന ഒരു കൂട്ടം യുവാക്കളെ കാണാം.
അവരില്‍ ഒരുവന്‍ പറഞ്ഞു രസിക്കുന്നുണ്ട്.
" ഇവളുടെ കാര്യത്തില്‍ മാത്രമല്ല , കടല് കടന്നു പറക്കുന്ന എല്ലാ നേഴ്സ്മാരുടെയും ജീവിതം ഇതൊക്കെ തന്നെയാ."
അടുത്ത ക്ഷണം അവള്‍ കൈവീശി അവന്റെ ചെകിടത്തു ആഞ്ഞടിച്ചു കൊണ്ട്  പറയുന്നുണ്ട്.
" എന്നെ പറഞ്ഞതിനല്ല , നേഴ്സ്' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തതിന് !!
എന്നോ ഒരിക്കല്‍ അലറിക്കരഞ്ഞു കൊണ്ട് നീ ഈ ഭൂമിയില്‍ പെറ്റു വീണപ്പോ....
ആ നിമിഷം നിന്നെ താങ്ങിയത് , ഇത് പോലെ ഏതെങ്കിലും ഒരു നേഴ്സിന്റെ  കൈകളായിരുന്നിരിക്കാം.....
 സിസേറിയന്റെ അബോധാവസ്ഥയില്‍ മയങ്ങിക്കിടന്നിരുന്ന നിന്റെ അമ്മ ' പോലും അപ്പോള്‍ അത് അറിഞ്ഞുകാണില്ല !!!
മനസാക്ഷിയുള്ള ഏതൊരുവന്റെയും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വാക്കുകള്‍ ......
ഒരു ചലച്ചിത്രത്തിലൂടെയാണെങ്കിലുംഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നമ്മില്‍ പലരും നന്മയുടെ യാഥാര്‍ത്ഥ്യം തിരിച്ചരിയുന്നുണ്ടാകാം.
പക്ഷെ കണ്ടിട്ടും കാണാത്തതുപോലെ വഴി തെറ്റി പറക്കുന്നത് ഇതേ കുപ്പായമണിയുന്ന
പുതു തലമുറയിലെ ചിലരെങ്കിലുമാണ് എന്ന് തുറന്നു പറയാതെ വയ്യ.

ഇവിടെ 22 ഫീമൈല്‍ കോട്ടയം . എന്ന ഈ പുതിയ ചിത്രത്തിലും
ഒരു ഭാഗത്ത്, മരണാസന്നനായ ഒരു വയോവൃദ്ധന്‍ അയാളെ ശുശ്രൂഷിക്കുന്ന നേഴ്സിനോട്
നന്ദിയോടെ പറയുന്നുണ്ട്.
" നിന്നെപ്പോലെ കുറച്ചെങ്കിലും മാലാഖമാര്‍ ഇനിയും ശേഷിക്കുന്നത് കൊണ്ടാണ് 
  ഭൂമിയില്‍ ഇപ്പോഴും സന്തോഷം നിറഞ്ഞു നില്‍ക്കുന്നത്.
  ജീവിതം ...ഒരു സ്വര്‍ഘമാണ് മോളേ ...."  എന്ന് !
കരഘോഷങ്ങളുടെ അകമ്പടിയോടെ ഈ വാക്കുകള്‍ പറയപ്പെടുമ്പോള്‍
അഭിമാനത്തോടെ നെഞ്ചിലേറ്റു വാങ്ങാം , 
ആത്മാര്‍ത്ഥമായി ഈ രംഗത്ത് ശുശ്രൂഷ ചെയ്യുന്ന കാരുണ്യത്തിന്റെ ഓരോ മാലാഖമാര്‍ക്കും.

ആസക്തിയോടെ തെരുവില്‍ പിച്ചിചീന്തി എറിയപ്പെടെണ്ട  ഒന്നല്ല സ്ത്രീ സൌന്ദര്യം
എന്നൊരു സന്ദേശം കൂടെ ഈ ചിത്രം വളരെ വ്യക്തമായി മുന്നോട്ടു വയ്ക്കുന്നുണ്ട്‌.
കാമകണ്ണുകളോടെ മാത്രം പെണ്‍ ശരീരത്തെ നോക്കി കാണുന്ന 
ഓരോ മനോരോഗികള്‍ക്കും ഇതൊരു പാഠവുമാണ്.

അതിനേക്കാളുപരിയായി 
മുന്‍പേ സൂചിപ്പിച്ച പോലെ , 
നഴ്സിംഗ് പോലെ മഹത്തായ  പ്രവര്‍ത്തന മേഖല  തിരഞ്ഞെടുത്ത് മുന്നിട്ടിറങ്ങുന്ന വരും തലമുറയ്ക്കെങ്കിലും 
ഈ മേഖലയ്ക്കോ, നിങ്ങളുടെ സഹപ്രവര്‍ത്തകരായ വലിയൊരു കൂട്ടം വരുന്ന 
സജ്ജനങ്ങള്‍ക്കോ അപകീര്‍ത്തി ഉണ്ടാവാത്ത വിധം 
ഓരോ ചുവടും കരുതലോടെ ജീവിക്കുവാനുള്ള ആത്മവീര്യം 
നേടിയെടുക്കാനുള്ള സല്‍ബുദ്ധി ഈ ചിത്രം..... അഥവാ ഇതുപോലുള്ള 
ചിത്രങ്ങള്‍ സമ്മാനിക്കട്ടെ. 

ശ്രീ.ആഷിക് അബു , ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും, ഈ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്ന 
നല്ലവരായ പ്രേക്ഷകര്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

ഇനിയും ഇതുപോലുള്ള ചിത്രങ്ങള്‍ ജനിക്കട്ടെ.
കാത്തിരിക്കാം.