ഈ ബ്ലോഗ് തിരയൂ

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ചാറ്റല്‍മഴത്തുള്ളികള്‍... (ഓര്‍മ്മ)

 അന്ന്....

 വര്‍ഷ മേഘങ്ങള്‍ അതുവഴി വിരുന്നു വന്നില്ല .....
 തണുത്ത കാറ്റ് വീശിയില്ല ....
 ചുവന്ന വാക പൂക്കള്‍  ആ മിറ്റത്ത്‌ പെയ്തിറങ്ങിയുമില്ല.....

" ഒരു ചാറ്റല്‍ മഴയെങ്ങാന്‍ പെയ്തിരുന്നെങ്ങില്‍......"

 എന്നിട്ടും ആ കുട്ടി വെറുതെ ആഗ്രഹിച്ചു.

പള്ളികൂട മുറ്റത്ത്‌ തീ പൊള്ളുന്നത്ര വെയില്‍.
ക്ലാസ് റൂമിനുള്ളില്‍ ഹിന്ദി പാഠങ്ങള്‍ ചൊല്ലികൊടുക്കുന്ന ആനി ടീച്ചറുടെ ശബ്ദം.
ആനി  ടീച്ചറുടെ പിരീഡ്  മാത്രം ആ വികൃതി ചെറുക്കന് ക്ലാസ്സില്‍ കയറാന്‍ അനുവാദമില്ല .

പൊതുവേ ഏതു വിഷയത്തിനും പഠിക്കാന്‍ മഹാ മോശമാണ് ആ കുട്ടി.
പ്രത്യേകിച്ചും രാഷ്ട്ര ഭാഷയുടെ കാര്യത്തില്‍..
അതും പോരാഞ്ഞു ഗാന്ധിയുടെ പാഠത്തില്‍ നിന്നും ഒരു മുഴുനീളന്‍ എസ്സേ പത്തു തവണ
എഴുതി വരാന്‍ കല്പന കിട്ടിയിരിക്കുന്നു ടീച്ചറുടെ വക.
എല്ലാ കുട്ടികളും എഴുതികാണിച്ചിട്ടും അവന്‍ മാത്രം എഴുതിയില്ല .
രാഷ്ട്ര ഭാഷ ആയാലെന്ത്, രാഷ്ട്ര പിതാവിന്‍റെ ജീവ ചരിത്രമായാലെന്ത്,
ഇഷ്ട്ടമില്ലാതെ അടിച്ചേല്‍പ്പിക്കപ്പെടുന്ന അറിവുകളോട് അവനു വിയോജിപ്പായിരുന്നു.

നാളുകള്‍ കടന്നു പോയ്കൊണ്ടേയിരുന്നു..........

ഒന്നും ഒറ്റയുമായി വഴിയെ കടന്നുപോകുന്ന മറ്റു അദ്ധ്യാപകര്‍,
അവനെ കളിയാക്കി കടന്നു പോകുമായിരുന്നു.

"ഒന്നുമില്ലേലും ഒരു ക്ലാസ്സ്‌ ലീഡറല്ലേടോ  താന്‍..?...
നാണമാവില്ലേ ......?
അതെങ്ങിനാ.. എന്ത് പറഞ്ഞാലും ഇങ്ങിനെ ഇളിച്ചോണ്ട്‌ നിന്നോളും...."

അവരും കടന്നുപോയി.

പിന്നെപിന്നെ പതിയെ ഹിന്ദി പിരീഡ്, വാതിലിനു പുറത്തുള്ള നില്‍പ്പ് അവസാനിപ്പിച്ചു-
സ്കൂള്‍ മതില് ചാടിക്കടന്നു വെളിയില്‍ കറങ്ങി നടപ്പ് ശീലമാക്കി, ആ കുട്ടി.

ടീച്ചറുടെ ക്ലാസ്സ്‌ കഴിയുന്നതുവരെ അവിടവിടെ ചുറ്റികറങ്ങി നടക്കും.
ശേഷം വരുന്ന പിരീഡിലെ അദ്ധ്യാപകനെ എന്തേലും കള്ളത്തരം പറഞ്ഞു പാട്ടിലാക്കി
വീണ്ടും ക്ലാസ്സില്‍ കയറിക്കൂടും
അതായി പുതിയ പതിവ്.
.....................................................................................................................................................
കൂടെ പഠിച്ച കുട്ടികളോട് ചോദിച്ചാല്‍  ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവും
ആ വികൃതി ചെറുക്കനെ...........
അത്....
അതീ ഞാന്‍ തന്നെയായിരുന്നു.....!!

പിന്നെയുമൊരു  ദിവസം...

ടീച്ചറുടെ ക്ലാസ് തുടങ്ങുന്നതിനു തൊട്ടു മുന്‍പ്.....
പതിവുപോലെ വെളിയില്‍ ചാടാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു ഞാന്‍.
കൂട്ടുകാരില്‍ ചിലര്‍ക്ക് ഒരു കുസൃതി തോന്നി.
അവര്‍ എന്നെ വിടാതെ വട്ടം പിടിച്ചു നിറുത്തി.
ചുമ്മാ വിരട്ടാന്‍ വേണ്ടി ചെയ്തതാണ്.
പെട്ടെന്ന് വാതിലിനു പുറത്തു ടീച്ചറുടെ കാല്‍പെരുമാറ്റം കേട്ടു.
എല്ലാവരുടെയും മുഖം പെട്ടെന്ന് മ്ലാനമായി.
ആ മുഖങ്ങളില്‍ ആകെ അമ്പരപ്പ് പടര്‍ന്നു.

ഇനി പുറത്തു കടക്കാന്‍ വേറെ പഴുതുകളില്ല...!!

അടുത്ത നിമിഷം..
ടീച്ചര്‍ ക്ലാസ്സിലേക്ക് കയറിയതും,
ഞാന്‍ പെട്ടെന്ന് ക്ലാസ്സിലെ ബഞ്ചുകള്‍ക്കടിയിലേക്ക്
പതുങ്ങിക്കിടന്നതും ഒരുമിച്ചായിരുന്നു !!
ചുറ്റിനും ഇരുന്ന ആണ്‍കുട്ടികളോട്
മിണ്ടരുതെന്ന് താക്കീത്  ചെയ്തു ഞാനവിടെ കമിഴ്ന്നു കിടന്നു.

ചിലര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് കേള്‍ക്കാം.
പാഠം ചൊല്ലികൊടുക്കുന്നതിനിടെ ടീച്ചറുടെ കാല്‍പാദങ്ങള്‍
എനിക്കരിലൂടെ കടന്നു പോകുന്നത് എനിക്ക് കാണാം.
ഇടയ്ക്കെപ്പോഴോ പേടിച്ചു പേടിച്ചു തലയുയര്‍ത്തി നോക്കിയപ്പോള്‍......

പെണ്‍കുട്ടികളുടെ നിരയില്‍ ഒരുവള്‍ ....
( ക്രിസ്ടബെല്‍ മനോഹര്‍ - അതാണവളുടെ പേര് )
ഒന്ന് കണ്‍പാളി  നോക്കിയ നോട്ടത്തില്‍ എന്നെ കണ്ടു.
അവള്‍ അമ്പരന്നു.
ഞാന്‍ കണ്ണിറുക്കി ...
മിണ്ടിയാല്‍ നിന്‍റെ അന്ത്യമാണെടീ എന്ന് ആങ്ങ്യം കാട്ടി.
അവള്‍ക്കു ചിരി വന്നു.

പണ്ടെങ്ങോ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോ കഴുത്തിന്‌ പിടിച്ച ഓര്‍മ്മ കൊണ്ടാവാം.
പാവം, അവള്‍ മിണ്ടിയില്ല !!!
അങ്ങിനെ അന്നത്തെ പിരീഡും ഞാന്‍ കഷ്ട്ടി രക്ഷപെട്ടു.

കുസൃതിത്തരങ്ങളുടെ ഉഴപ്പന്‍ നാളുകള്‍ പിന്നെയും കടന്നുപോയി.

മറ്റൊരു ദിവസം ലഞ്ച് ബ്രേക്ക്  ടൈമില്‍ പുറത്തേക്കിറങ്ങുന്നതിനിടെ,
കെമിസ്ട്രി അദ്ധ്യാപിക മേരി ടീച്ചര്‍ ഓടി വന്നു ബലമായി പിടിച്ചു നിറുത്തി .
എനിക്ക് കാര്യം പിടികിട്ടി.
(ആനി ടീച്ചറുടെ കൊട്ടേഷനാ...,
എന്നെ ജീവനോടെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തുകാണും ആ കിഴവി. )

ഏതായാലും ഇത്തവണ പിടിക്കപ്പെട്ടു !!
അത് മനസ്സിലുറപ്പിച്ചു.

പോകും വഴി, കണ്ട എല്ലാ അധ്യാപകരോടും തന്‍റെ വിജയഗാഥ പറഞ്ഞറിയിച്ച്
മേരി ടീച്ചറങ്ങനെ ഗമയില്‍ നടന്നു.
പിന്നാലെ ഞാനും.

സ്റ്റാഫ്‌ റൂമിന്‍റെ വാതില്‍ക്കല്‍ എന്നെ കണ്ടതും ,
കാര്യ കാരണങ്ങളൊന്നും ചോദിച്ചില്ല .
സാമാന്ന്യം തരക്കേടില്ലാത്ത ഒരു വടി ചതഞ്ഞില്ലാതാകും വരെ ,
നീട്ടിപിടിച്ച എന്‍റെ കൈവെള്ളയില്‍ തല്ലിത്തീര്‍ത്തു, ഹിന്ദി ടീച്ചര്‍ തിരിച്ചു നടന്നു.

സീറ്റില്‍ ചെന്നിരിക്കുമ്പോള്‍ ടീച്ചറെന്തിനാവും  പൊട്ടിക്കരഞ്ഞത്...?
എനിക്ക് മനസ്സിലായില്ല.
എല്ലാവരും മൌനം.

"പാവം. ഊണ് കഴിക്കാന്‍ പോവുന്നിടത്തൂന്നു പിടിച്ചോണ്ട് വരുവാരുന്നു
 ഞാനവനെ. "

മേരി ടീച്ചറുടെ കുറ്റസമ്മതം.

എന്നോട് എന്നും വാല്‍സല്ല്യത്തോടെ മാത്രം സംസ്സാരിക്കാറുള്ള മലയാളം അദ്ധ്യാപിക
അടുത്ത് വന്നു പറഞ്ഞപ്പോള്‍.........!!
...
അപ്പോള്‍ മാത്രമാണ്....
കൈവെള്ളയിലല്ല...നീറ്റല്‍ വീണു വിങ്ങിയത് മനസ്സിന്‍റെ ആഴങ്ങളിലായിരുന്നു.

തന്‍റെ നീണ്ട അദ്ധ്യയന കാലഘട്ടത്തിനിടയില്‍ ഇക്കാലമത്രയും ഒരു
വിദ്ധ്യാര്‍ത്ഥിയെയും ഒന്ന് നുള്ളി പോലും വേദനിപ്പിചിട്ടില്ലത്രേ
ആ പാവം ടീച്ചര്‍.
ഇതാദ്യമായാ....
പാവം, അവര്‌ എന്തുമാത്രം വേദനിച്ചു കാണും....

ടീചേഴ്സില്‍ പലരുടെയും കണ്ണുകള്‍ കലങ്ങി.
ഒന്നും മിണ്ടാതെ,  ഞാനിറങ്ങി നടന്നു.

നീട്ടിപിടിച്ച കൈവെള്ളയില്‍ വീണു വിങ്ങുന്ന
വേനല്‍ വെയിലിന്‍റെ വെള്ളി വെളിച്ചം നോക്കി ഞാന്‍ ആ മുറ്റത്ത്‌ നിന്നു.

ചാറ്റല്‍ മഴ തുള്ളികള്‍ പെയ്തിറങ്ങുമോ......?
ചുവന്ന വാക പൂക്കളും...ഇളംകാറ്റും..........?

വെറുതെ ആഗ്രഹിച്ചു....
തെളിഞ്ഞ വാനില്‍ മിഴി പായിച്ച് വെറുതേ  അങ്ങിനെ നിന്നു.
..................................................................................................................................
കാലം..... !
എത്രയോ വേനലും, ഗ്രീഷ്മവും  കടന്നുപോയിരിക്കുന്നു...
എത്രയോ വര്‍ഷമേഘങ്ങളും, ചാറ്റല്‍ മഴത്തുള്ളികളും  പെയ്തു മാഞ്ഞിരിക്കുന്നു.....

വര്‍ഷങ്ങള്‍ എത്രയോ പിന്നെയും കടന്നു പോയിരിക്കുന്നു...
മനസ്സിന്‍റെ മുറിവുകള്‍ മായിക്കുന്ന കാലത്തിന്‍റെ
വികൃതിയാവാം......

അഭിമാനത്തോടെ പറയട്ടെ....
ഞാനിന്ന്...............
രാഷ്ട്രഭാഷ സംസാരിക്കുന്ന നാട്ടില്‍....
ഉത്തരേന്ത്യയില്‍............
അതും, രാഷ്ട്ര പിതാവിന്‍റെ കാല്‍ച്ചുവടുകള്‍ പതിഞ്ഞ
ഈ മണ്ണില്‍......
ഗുജറാത്തിന്‍റെ തലസ്ഥാന നഗരിയില്‍............

കാലം, എന്നെ ഇവിടെ കൊണ്ട് നിറുത്തിയിരിക്കുന്നു..!!

അതുകൊണ്ട് തന്നെയാവാം.
പള്ളിക്കൂട  മുറ്റത്തെ ആ പഴയ ഓര്‍മ്മകള്‍ ...
തിരിച്ചറിവുകള്‍....
ഈ നാളുകളില്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു..........
..............................................................................................................................................

ഇത്തവണത്തെ പൊന്നോണക്കാലം...

നാട്ടില്‍ പോവാനൊത്തില്ല.
പട്ടണത്തിലെ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ്‌,
എവിടേലും ഒരിടത്ത് തനിയെ ഇരിക്കണം.

ഇത്തിരിയോളം പച്ചപ്പുകളും,ശുദ്ധവായുവുമുള്ള ,
എവിടെയെങ്കിലും ഒരിടം....

എനിക്ക് തെറ്റിയില്ല.....

ഇവിടെ .....,
സബര്‍മതീ നദിയുടെ കരയില്‍.....
രാഷ്ട്ര പിതാവിന്‍റെ ധ്യാനവും, സ്വപ്നങ്ങളും,..
പാദസ്പന്ദനങ്ങളും  ഉറങ്ങിക്കിടക്കുന്ന
ഈ ആശ്രമ മുറ്റത്ത്‌.......
സബര്‍മതിയിലെ തണല്‍ മരങ്ങളുടെ ചുവട്ടില്‍........

അവിടെ മൌനമായിരിക്കുമ്പോള്‍....
ഞാനാ പഴയ ഗുരുനാഥയെ ഓര്‍മ്മിച്ചു.

കൈവെള്ള നിവിര്‍ത്തി വെറുതേ നോക്കിയിരുന്നു.

ടീച്ചര്‍.!! .ഇപ്പൊ എവിടെയായിരിക്കും....?
എന്നെ ഓര്‍മ്മിക്കുന്നുണ്ടാവുമോ....?
ഇപ്പോഴും പിണക്കമായിരിക്കുമോ ആ പഴയ വികൃതിക്കുട്ടിയോട്....?

പഴമയുടെ സുഖമുള്ള ഒരു കുഞ്ഞുകാറ്റ് ,
എന്‍റെ കൈവെള്ള തഴുകി കടന്നുപോയി........!!

ഒരേയൊരു ഉത്തരം....
കാറ്റിന്‍റെ നനുത്ത സ്പന്ദനങ്ങളോട് .........

" ഇല്ല, ടീച്ചര്‍, ...അന്ന്........അന്നെനിക്ക് വേദനിച്ചില്ല .....!!...."

തെളിഞ്ഞ വെള്ളിവെയില്‍ വീണു തിളങ്ങിയ ആ ആശ്രമമുറ്റത്ത്‌,
എന്തിനെന്നറിയില്ല ,
എങ്ങുനിന്നോ ചാറ്റല്‍മഴ കണങ്ങള്‍ ചാറി വീണു.
നിമിഷങ്ങളോളം.........

നനുത്ത നീര്‍മുത്തുക്കള്‍ക്കിടയില്‍, ഈ കൈവെള്ളയില്‍
വീണു പടര്‍ന്ന ഒരു തുള്ളി കണ്ണീരിന്‍റെ നനവ്‌ ഞാനും തിരിച്ചറിഞ്ഞു.

അതെ,
തിരിച്ചറിവിന്‍റെ.....
കുറ്റ ബോധത്തിന്റെ ........
ഒരേയൊരു കണ്ണുനീര്‍ത്തുള്ളി..!!

എന്നും, എന്‍റെ പ്രിയപ്പെട്ട ഗുരുനാഥയ്ക്ക്,
                                                
                                                 സ്നേഹപൂര്‍വ്വം..



















2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

നിദ്ര . - ഒരു ഗാനം. (ഓര്‍മ്മ)

23 - ഏപ്രില്‍ -2007 . - രാത്രി.
എറണാകുളം - ലൂര്‍ദ് ഹോസ്പിറ്റല്‍ .

മരുന്നിന്‍റെയും ,സ്പിരിറ്റിന്‍റെയും ഗന്ധം തങ്ങിനിന്ന,
ആ ഇടനാഴി ശൂന്യമായിരുന്നു.
കാര്‍ഡിയോ ICU നു മുന്‍വശത്തെ
കാത്തു നില്‍പ്പിന്‍റെ .....,
നൊമ്പരങ്ങളുടെ......,
ദീര്‍ഘനിശ്വാസം പോലും കേള്‍ക്കാനില്ല
അത്ര നിശബ്ദത.
......................
ഏറെ നേരം കഴിഞ്ഞില്ല .
അരണ്ട വെളിച്ചമുള്ള ആ നനുത്ത ഇടനാഴിയുടെ
അങ്ങേ തലയ്ക്കല്‍ ഒരു നിലവിളി കേട്ടു.
 

ചങ്ക് പൊട്ടിക്കരയുന്ന ഒരു സ്ത്രീയുടെ ശബ്ദം!
bystander's റൂമിനടുത്താണ്.ശബ്ദം കേട്ടത് .
അങ്ങോട്ട്‌ ചെല്ലുമ്പോള്‍ ,
കാര്‍ഡിയോ പേഷ്യന്റ് ആണെന്ന് തോന്നുന്നു.
ഒരു കാരണവരെ stetcher'ല്‍  ICU ലേക്ക് കൊണ്ട് പോകുന്നത് കണ്ടു.
അയാളുടെ ഭാര്യയാവും, പ്രായം ചെന്ന ആ സ്ത്രീ.
മിറ്റത്ത്‌ നിന്നു പൊട്ടിക്കരയുന്ന അവരെ bystander's റൂമില്‍ നിന്നിറങ്ങി വന്ന 

മറ്റു സ്ത്രീകള്‍ വന്നു കൂട്ടികൊണ്ട് പോയി.
കണ്ണീരും, അലമുറയും അടങ്ങാതെ നിന്ന ആ സ്ത്രീയെ ആശ്വസിപ്പിക്കാന്‍
മറ്റുള്ളവര്‍ നന്നേ പ്രയാസ്സപ്പെടുന്നത് കണ്ടു.
പ്രായമേറെ ചെന്ന ഒരമ്മയുടെ കണ്ണീരല്ലേ
എങ്ങിനെയാ കണ്ടുനില്‍ക്കാ

ഞാന്‍ അവര്‍ക്ക് ചാരെ ചെന്നു.
തോളില്‍ കൈവച്ചു പറഞ്ഞു.

" ഇവിടെവരെ കൊണ്ടെത്തിക്കാനായില്ലേ..?
  ഇനി പ്രാര്‍ഥിക്കാം.അത്രെല്ലേ നമുക്ക് ചെയ്യാവൂ.
  കരയണ്ട .
  ദാ ഇവിടെ ഈ നില്‍ക്കുന്ന എല്ലാരും ഒരേ സങ്കടം അനുഭവിക്കുന്നവരാ .
  എല്ലാരുടേം, ബന്ധുമിത്രാധികള്‍ ഉണ്ട്, അഡ്മിറ്റ്‌ ചെയ്യപ്പെട്ടവരുടെ   കൂട്ടത്തില്‍.
  വിഷമിക്കാതിരിക്കൂ ,അരുതാത്തതൊന്നും സംഭവിക്കില്ല."

അവര്‍ കണ്ണീരടക്കാന്‍ പ്രയാസ്സപെടുന്നത് കണ്ടു.
നിശബ്ദതയുടെ ചെറിയൊരു ഇടവേള കൂടി .

ആ ശൂന്യതയില്‍ കേള്‍ക്കാം..
മനസ്സിന് ആശ്വാസമേകുന്ന ഒരു ഗാനം!!
രോഗികള്‍ ഉറങ്ങുന്നതിനു മുന്‍പ് ആ ആശുപത്രിയില്‍
പതിവായി കേള്‍പ്പിക്കുന്ന ഗാനമാവാം.
  
    "ഞാനുറങ്ങാന്‍ പോകും മുന്‍പേ ...
     നിനക്കേകുന്നിതാ നന്ദി നന്നായ്.
     ഇന്നു നീ കാരുണ്യപൂര്‍വ്വം
     തന്ന നന്മകള്‍കൊക്കെയ്ക്കുമായി.........

ജോബ് ‌മാസ്റ്ററുടെ പ്രശസ്തമായ ആ ഈണവും
അര്‍ത്ഥവത്തായ വരികളും ധ്യാനിച്ച്‌
അവിടം ഒന്നാകെ മൌനമായി നിന്നു.

"റോസ്സി ജോസ്സിന്‍റെ  bystander  ആരാ..? "
ഒരു നേഴ്സ് വന്നു ചോദിച്ചു .
ഞാന്‍ അരികില്‍ ചെന്നു.

വാതിലിനരികില്‍ Dr. ജോര്‍ജ് തയ്യില്‍ ( cardiologist ),ഉം , ജൂനിയര്‍  ഡോക്ടര്‍ ഉം
നിന്നിരുന്നു.

"അറിയാല്ലോ ,ആവുന്നത്ര ട്രൈ ചെയ്തു.
  പത്തു മിനിറ്റ് മുന്‍പ്. ഹേര്‍ട്ട് ബീറ്റ്സ് നിലച്ചു.
  പേസ്‌ മേക്കേര്‍ കൊടുത്തു നോക്കി.
  but,.....
  sorry Mr.Varghese ...
  നിങ്ങളുടെ അമ്മ മരിച്ചു. !!

ഒരു ഞെട്ടല്‍ പോലുമുണ്ടായില്ല .
അത് കേള്‍ക്കുമ്പോള്‍.
ഒരു മരവിപ്പ് മനസ്സിലാകെ പടരുന്നത്‌ അറിഞ്ഞു.
ഞാന്‍ തിരിഞ്ഞു ,എനിക്കരികില്‍ നില്‍ക്കുന്ന
ആ അമ്മയെ നോക്കി.
അവര്‍ ഭീതിയോടെ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഡോക്ടര്‍ എന്നോടെന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന്!!
ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ഞാന്‍ നിന്നു.

വീണ്ടുമൊരിക്കല്‍ ആ ഗാനത്തിന്റെ ഈരടികള്‍ക്ക് കാതോര്‍ത്തു.

   " ഞാനുറങ്ങാന്‍ പോകും മുന്‍പേ ...
     നിനക്കേകുന്നിതാ നന്ദി നന്നായ്.
     ഇന്നു നീ കാരുണ്യപൂര്‍വ്വം
     തന്ന നന്മകള്‍കൊക്കെയ്ക്കുമായി.........

അത് മനസ്സിന് ഏറെ ആശ്വാസം പകര്‍ന്നു.
നന്ദിയുള്ള വാക്കുകളോടെയാണ് അമ്മച്ചി കടന്നുപോയത്.
നീണ്ട ഒരുറക്കത്തിനു മുന്‍പ് ,
നല്‍കപ്പെട്ട എല്ലാ നന്മകള്‍ക്കും പരമപിതാവിന് നന്ദിയോടെ....

അതെ ..ഒരു നല്ല മരണം.

രണ്ടു നാള്‍ മുന്‍പ്,
ആശുപത്രി കിടക്കയില്‍ വച്ചു.
കൈ തടവികൊടുക്കുമ്പോള്‍
അമ്മ പറഞ്ഞു.

"വേദനിക്കുന്നു.."
ഞാന്‍ കളിയാക്കി.

"ഇച്ചിരി വേദനിക്കട്ടെ....കുഞ്ഞുംനാളില്‍  എന്നെ കൊറേ തല്ലിയിട്ടുല്ലതല്ലേ...?
നാട് മുഴുവന്‍ ഓടിച്ചിട്ട്‌..!!! .."

അമ്മ ചിരിച്ചു.
എന്നിട്ട് പറഞ്ഞു.

"അന്ന് തല്ലിയതിന്റെയാ ..നാളിതുവരെ നിന്നെ കുറിച്ച് നല്ലതേ കേട്ടിട്ടുള്ളൂ ഞാന്‍.
എനിക്കത് മതി."

ജീവിതാവസാനം അമ്മ എന്നെ കുറിച്ച് നല്ലതേ പറഞ്ഞുള്ളൂ
പിന്നെന്തിനാ ഞാനും കരയുന്നെ..?

പിന്നെ പറഞ്ഞു,

"എനിക്കിപ്പോ അത്ര കുഴപ്പമൊന്നും തോന്നുന്നില്ല    ... ലീവ് കൂട്ടണ്ട
 നാളെത്തന്നെ ബംഗ്ലൂരേക്ക് പൊയ്ക്കോള്ളൂ..."  എന്ന്.

യാത്ര പറഞ്ഞു ഇറങ്ങുമ്പോ എന്നെ തിരികെ വിളിച്ചു
 കവിളില്‍ ഉമ്മവച്ചു. അപ്പൊ അമ്മയുടെ കണ്ണു നിറഞ്ഞു.

ഓര്‍മ്മവച്ചതിനു ശേഷം അമ്മ എനിക്ക് തന്ന ആദ്യത്തെ ചുംബനം.
" അവസാനത്തേതും..!! "

ഫാര്‍മസിയില്‍ നിന്നു അമ്മയ്ക്കുള്ള മരുന്നുകളുമായി എന്‍റെ ഭാര്യ അരികില്‍ വന്നു.
എന്‍റെ ഒന്നുരണ്ടു  സുഹൃത്തുക്കളും.
ഞാന്‍ പറഞ്ഞു.

"അമ്മച്ചി പോയി..! "

നിശബ്ദമായി നില്‍ക്കവേ
പ്രിയപ്പെട്ട ഒരു സുഹൃത്ത്‌.
റെജികുമാര്‍' എനിക്കരികില്‍ വന്നു.
മൌനമായിതന്നെ അയാളുടെ കൈ എന്‍റെ തോളില്‍ അമര്‍ത്തി.
അയാളുടെ മനസ്സ്  എന്താണ് മന്ത്രിക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം.
"അമ്മ" എന്ന വാക്കിനോട് എന്നേക്കാള്‍ ബഹുമാനമാണ് അയാള്‍ക്ക്‌.

വീണ്ടും ICU' വില്‍ നിന്നും ഒരു നേഴ്സ്
ഒന്ന് രണ്ടു സര്‍ട്ടിഫികേറ്റ് കടലാസ്സുകളുമായി വന്നു.
മരണ രേജിസ്ടരഷന്  ഉള്ള കടലാസ്സുകള്‍..

അതിലൊന്ന് എനിക്ക് തന്നു.
അടുത്ത കടലാസ്സ്.......
എനിക്കരികില്‍ നിന്ന ആ സ്ത്രീയ്ക്കും..!!!!

ശേഷം അവിടെ എന്ത് നടന്നെന്നു നോക്കാന്‍ നില്‍കാതെ ഞാന്‍ നടന്നു.
ഇടനാഴിയുടെ അങ്ങേ തലയ്ക്കലെ നിശബ്ദമായ ഇരുട്ടിലേക്ക്.........

നിശബ്ദതയുടെ  നിമിഷാര്‍ദ്ധങ്ങള്‍
ആത്മാവ്കൊണ്ട് ഹൃദയത്തോട് ചൊല്ലുന്നു...

ഒരു ഗാനത്തിന്റെ വരികള്‍...
ഒരേ ഈണം.
സമാധാനത്തില്‍ വിശ്രമിക്കുന്നവര്‍ക്ക് വേണ്ടി ...

" രാത്രിയില്‍ ഞാന്‍ ദൈവത്തിന്‍റെ കൈകളില്‍ ഉറങ്ങുന്നു...
  അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്‍പോട്ടോടുന്നു..............."