ഈ ബ്ലോഗ് തിരയൂ

2010, ജൂലൈ 28, ബുധനാഴ്‌ച

കാട്.ഒരു മടക്കയാത്ര.......( യാത്ര/ അനുഭവം.)

Then no harm will befall you;  no disaster will come near your tent".
                                                         

-Psalms - 91 :10 /The Holy Bible


സെറിന്‍ സേവ്യര്‍ , ...( എന്‍റെ പ്രിയ സുഹൃത്ത്‌.)......


ഓര്‍ക്കുന്നുണ്ടോ അന്നത്തെ ആ യാത്ര..?
നെല്ലിയാമ്പതി വേല കഴിഞ്ഞു,
മഞ്ഞും മലമടക്കുകളും താണ്ടി ,
കാട്ടു വഴികളിലൂടെ ഒരു മടക്ക യാത്ര..?
.................................................................................................................
സന്ധ്യയോടടുത്ത സമയം.
താഴ്വരകളിലെ തേയില കൊളുന്തുകളില്‍,
തണുപ്പിന്‍റെ നീര്‍ മുത്തുക്കള്‍ പടര്‍ന്നു തുടങ്ങുന്നു.
ഒരു കിഴവന്‍ K.S.R.T.C  കിതപ്പണയാതെ വന്നു നിന്നു.
നെന്മാറ'യ്ക്കുള്ള ലാസ്റ്റ്  ബസ്സാണ്.
അധികവും തമിള്‍ വംശജരാണ് ബസ്സിനുള്ളില്‍.
എസ്റ്റേറ്റ്‌ ജീവനക്കാരാവാം.
അവരും, കുഞ്ഞുകുട്ടി പരാതീനങ്ങളും. ....
ഞാനും, സെറിനും ബസ്സിനുള്ളില്‍ കയറിക്കൂടി.
ഞങ്ങളെ യാത്രയാക്കി രതീഷേട്ടന്‍  ‍'
(എന്‍റെ എഡിറ്റിംഗ് മാസ്റ്റര്‍ ,പിന്നെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍)
തിരികെ നടക്കുന്നത് കണ്ടു.


പിന്നെ കാഴ്ചകള്‍......


ബസ്സിന്‍റെ പിന്‍വശത്തെ ചില്ല് ,ഒരു നല്ല പെയിന്‍റിംഗ് കാന്‍വാസ് പോലെ മനോഹരമായി കാണപ്പെട്ടു.
(അത് K.S.R.T.C  യുടെ ഗുണവതികാരം കൊണ്ടല്ലട്ടോ )
അതിനു പിന്നില്‍ മരവിച്ചു നിന്ന ദൃശ്യഭംഗി അത്രക്കും മനോഹരമായിരുന്നു.!!
മലമടക്കുകള്‍ക്ക് കീഴെ,പച്ച പുതച്ച താഴ്വരയിലെ തേയിലത്തോട്ടങ്ങള്‍....
ഒറ്റപ്പെട്ട Quarters കള്‍ ......
മരങ്ങള്‍........,
ഓറഞ്ചും, യൂക്കാലിയും, പേരയുമൊക്കെ......
തണുപ്പുമറയിലൂടെ ചെങ്കുത്തായി താഴേക്കിറങ്ങുന്ന, വിജനമായ കാട്ടുവഴി !
dangerous hairpin bend..!
ചുരമിറങ്ങി വീശുന്ന കൊടക്കാറ്റില്‍ താഴ്വരയൊന്നാകെ മാഞ്ഞില്ലാതാകുന്നത് കാണാം.
റോഡിന്‍റെ ഒരു വശം അഗാധമായ ഗര്‍ത്തമാണ്.
പഞ്ഞിക്കെട്ടുകള്‍ പോലെ പാറി നടക്കുന്ന മേഘകീറുകള്‍ക്കും,
എത്രയോ മേലെയാണ് നാമിപ്പോള്‍...
ഒരു സ്വപ്നത്തിലെന്ന പോലെ ..!
...............................................................................
ധൃതിപിടിച്ചു overtake  ചെയ്തു കടന്നുവന്ന
ഒരു ജീപ്പ് യാത്രക്കാര്‍ ഡ്രൈവറോട് എന്തോ വിളിച്ചു പറഞ്ഞു.
കിഴവന്‍ വണ്ടി ഒന്ന് സ്ലോ ആയി,റോഡിന്‍റെ മറുവശത്തെ ചെങ്കുത്തായ കയറ്റതോട്  ചേര്‍ന്ന്നിന്നു.
ചിലരൊക്കെ താഴെയിറങ്ങി കാര്യം തിരക്കി.


"വണ്ടിയുടെ ഒരു വശം ടയറു പഞ്ചറാണത്രേ..! , ആ ജീപ്പുകാര് കണ്ടത് ഭാഗ്യായി.
ഇല്ലേല് പിടിച്ചാ കിട്ടില്ല. താഴേക്ക്‌ മറിഞ്ഞാല് പിന്നെ നോക്കണ്ട ഒരെണ്ണതിനേം...."


"ഇനിയിപ്പോ എന്താ പരിപാടി..? "
- ആരോ തിരക്കി.


"ഡിപ്പോയില്‍ന്നു വണ്ടി വരണം.."
"ഡിപ്പോ പാലക്കാടല്ലേ..? , ഒത്തിരി ദൂരമില്ലേ..? "
അത് വന്നിട്ടിനി എപ്പഴാ..?


"ഓ , അതിനി നാളേക്ക് നോക്കിയാ മതി.
ഈ  രാത്രി ഇനി വണ്ടികളൊന്നും മലകേറില്ല .."
- കണ്ടക്ടര്‍ പറഞ്ഞു നിറുത്തി.


KSRTC  അല്ലേ, ബാക്കി തുകയും മടക്കിക്കിട്ടില്ല .
ചുരുക്കിപ്പറഞ്ഞാല്‍
ക്ഷണനേരം കൊണ്ട് ജനമെല്ലാം പെരുവഴിയില്‍.
പെട്ടെന്നാണ് അത് ശ്രദ്ധിച്ചത് !!
യാത്രക്കാരില്‍ ഒട്ടു ഭൂരിഭാഗം പേരും, കുഞ്ഞുകുട്ടി പരാധീനങ്ങളെയും ചുമലിലേറ്റി,
വന്ന വഴിയെ തിരിച്ചു നടക്കുന്നു.!!


ഒരു മുക്കാല്‍ മണിക്കൂറെങ്കിലും ബസ്സിനു തന്നെ യാത്ര ചെയ്തിട്ടുണ്ട് ഇവിടെ വരെ.
അത്രയും ദൂരം നടന്നു മല കയറുന്നതെങ്ങിനെ..?
കാര്യം തിരക്കി.
"ങാ, നിങ്ങള്‍ക്കീ സ്ഥലം അത്ര പരിച്ചയമില്ലാഞ്ഞിട്ടാ,
ഇത് ഗോവിന്ദമലയാ........
തൊട്ടടുത്ത്‌ കാട്ടിനുള്ളിലെ ഒരു വഴിച്ചാല് ചൂണ്ടി അവരു പറഞ്ഞു.
"നേരം ഇരുട്ടി.അവനിപ്പോ ഇറങ്ങും, " മോഴയാ"
ജീവന്‍ ബാക്കി വയ്ക്കില്ല.!! .."


അധികം  പറഞ്ഞു നില്‍ക്കാതെ അവരു ധ്രുതിയില്‍ നടന്നു മറഞ്ഞു.
കൂട്ടത്തില്‍ ശേഷിച്ചവരില്‍ ഒരാള്‍ പറഞ്ഞു.
"ഇതുവഴിയാ സ്ഥിരം വരവ്.
ഇന്നലെക്കൂടി ഒരു എസ്റ്റേറ്റ്‌ വണ്ടി മറിച്ചു കൊക്കേല്‍ എറിഞ്ഞേ ഉള്ളൂ .
ആ ഡ്രൈവര്‍ തലനാരിഴക്കാ രക്ഷപെട്ടത് !! "
ഞങ്ങളാ വഴിചാലിലേക്ക് നോക്കി .
ഞെരിഞ്ഞമര്‍ന്ന ഈറ്റക്കാടിന്റെ ഭാഗങ്ങള്‍ കാണാം.
ഒറ്റയാന്‍റെ പതിവ് വഴി !!......


മോഴ ..!
ഒറ്റയാനാ.. കൊമ്പനല്ല, എന്നാല്‍ പിടിയുമല്ല.
കാട്ടാനക്കൂട്ടത്തിലെ നപുംസകം' എന്നാണു കേട്ടുകേള്‍വി.
ഇടഞ്ഞ കൊമ്പനെക്കള്‍ ശൌര്യം കൂടുമത്രെ..!
വേറെയാരോ പറയുന്നത് കേട്ടു.


"പതിവായിട്ടൊരു വരയനേം' കാണാറൊണ്ടിവിടെ !! "
(അവര്‍ അടുത്ത നാട്ടുകാരായത് കൊണ്ട് ചെല്ലപ്പേരില്‍ പറഞ്ഞെന്നെ ഉള്ളൂ
"വരയെനെന്നു " ഉദ്ധ്യേശിച്ചത് അസ്സല്‍ "കടുവയെതന്നെ ..! )
ആദ്യമൊക്കെ ഒരു സാഹസിക യാത്രയുടെ ത്രില്‍ ഒക്കെ തോന്നി.
പിന്നെപ്പിന്നെ കാടിന്‍റെ മട്ടും, ഭാവവും മാറി.
കോടയും, ഇരുട്ടും ഒന്നിച്ചിറങ്ങി അവിടം മൂടിക്കെട്ടി.
തമ്മില്‍ കാണാനാവാത്തത്ര ഇരുട്ട്. !!
താഴ്വരകളില്‍, കാട്ടുചീവീടുകളുടെ കാതടപ്പിക്കുന്ന ഭയാനക ശബ്ദം!
(വൃത്തികെട്ട ജന്തുക്കള്‍ !)
തുളച്ചുകയറുന്ന  തണുപ്പ്.


ഒന്നോ രണ്ടോ ജീപ്പുകള്‍ പലപ്പോഴായി മല കയറി വന്നു.
നെന്മാറയില്‍ നിന്നുള്ള ലാസ്റ്റ് ട്രിപ്പ്‌ വണ്ടികളാണ്.
ഞങ്ങള്‍ ചിലര്‍ മുന്നില്‍ ചെന്ന് കാര്യം പറഞ്ഞു.
"തിരിച്ചു മലയിറങ്ങുന്നത്‌ അപകടമാ ...
നോക്കാം,ആളെയിറക്കി തിരിച്ചു വരാം..."
എന്നൊക്കെപ്പറഞ്ഞു അവരു പോയി.


വീണ്ടും അവിടം കൂരിരുട്ടില്‍ തന്നെ.
ഒരു തെരുവ്വിളക്ക് പോലുമില്ല.
കണ്ണെത്താ ദൂരത്തോളം മനുഷ്യവാസവുമില്ല!!
ഒരു വാഹനവും മലയിറങ്ങി വന്നില്ല.
എല്ലാവരുടെയും ദൃഷ്ട്ടികള്‍ ആ കാട്ടുചാലിലേക്കായിരുന്നു.
ഇരുളില്‍ എവിടെയോ ഇലകള്‍ക്ക് അനക്കം തട്ടുന്നത് കണ്ടു.
കാട്ടുച്ചുള്ളികള്‍ ഞെരിഞ്ഞമരുന്ന ശബ്ദത്തിനു കാതോര്‍ത്തു.


ചിലപ്പോള്‍ വെറും തോന്നലാവുമോ....!!
പിന്നെ തിരിച്ചറിഞ്ഞു.
മരവിച്ച കോടക്കാറ്റില്‍ അലിഞ്ഞുചേര്‍ന്ന ആനപ്പിണ്ട'ത്തിന്‍റെ രൂക്ഷഗന്ധം.!!


വീണ്ടും വെളിച്ചം!!
രണ്ടു ജീപ്പുകള്‍ അടുത്തടുത്ത്‌ മലകയറി വന്നു.
നെല്ലിയാമ്പതിക്കാ.........
ഒരു ജീപ്പില്‍ അത്യാവശ്യം സ്ഥലമുണ്ട്.
ഞങ്ങള്‍ കൈകാട്ടി നിറുത്തി കാര്യം പറഞ്ഞു.
ഡ്രൈവര്‍മ്മാര്‍ എതിര്‍ത്തു.


"നിങ്ങളെ കൊണ്ടുവിട്ടാല്‍ പിന്നെ ഞങ്ങള്‍ എങ്ങിനെ തിരിച്ചു മല കയറും..?
കാട്ടുമൃഗങ്ങളുടെ ശല്ല്യമുള്ളതാ. എന്തേലും പിണഞ്ഞാല്‍ ഒരു മനുഷ്യ ജീവിപോലും അറിയില്ല. "


ഞങ്ങള്‍ ഒരു തീരുമാനം പറഞ്ഞു.


"ഓരോരുത്തരും ഇരട്ടി ചാര്‍ജ് തരാം.
നിങ്ങള്ക്ക് അടിവാരത്ത് റൂം എടുത്തു സ്റ്റേ ചെയ്യാമല്ലോ.
നേരം പുലര്‍ന്നാല്‍ തിരിച്ചു പോരുകയുമാവാം. "


അതിലൊരാള്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
രണ്ടു വണ്ടിയിലുള്ളവരേം കൂടി ഒന്നിലേക്ക് കുത്തി നിറച്ചു, ജീപ്പിലൊരെണ്ണം മലമുകളിലേക്ക്.
ശേഷിച്ച ജീപ്പില്‍ ഒരു തരത്തില്‍ കയറിക്കൂടി ഞങ്ങള്‍ വീണ്ടും അടിവാരത്തേക്ക് യാത്ര തുടര്‍ന്നു.
പോകും വഴിക്ക്........


യാത്രയും, അലച്ചിലും സമ്മാനിച്ച ക്ഷീണം കൊണ്ടാവാം.
എല്ലാവരും ഒരു വിധം മൌനമായിരുന്നു. ജീപ്പിനുള്ളില്‍.
മുന്‍ സീറ്റില്‍ ഡ്രൈവരോടോപ്പമായിരുന്നു  ഞാനും, സെറിനും ഇരുന്നിരുന്നത്.


അരണ്ട വെളിച്ചത്തില്‍ മുന്നില്‍ തെളിയുന്ന വിജനമായ കാട്ടുവഴി.
വഴിയില്‍,
എവിടെയൊക്കെയോ ചിലയിടങ്ങളില്‍  മാന്‍ കൂട്ടത്തെയും, കാട്ടുമുയലിനെയും കണ്ടു.
പിന്നെയും ഹൈര്‍പിന്‍ വളവുകള്‍...
കൂരിരുട്ട്.................!
പെട്ടെന്ന്...
ഒരേയൊരു മിന്നായം,.....
വഴിയില്‍ ഒരു കാഴ്ചകണ്ടു.
തുകല് പോലെ എന്തോ ഒരു ശീലചുറ്റിയ,
കാടന്‍ മുടിയും, തീഷ്ണമായ മുഖഭാവവുമുള്ള  'ഒരു സ്ത്രീ !!!
ഒരു കാട്ടുവാസി .....
അവളുടെ തോളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കൈക്കുഞ്ഞ്.
റോഡിന്‍റെ മറുവശത്ത് അവരോടൊപ്പം നടക്കുന്ന മറ്റൊരു ആണ്‍കുഞ്ഞിനേയും കണ്ടു.
അവന്‍റെ കയ്യില്‍ തൂക്കിപിടിച്ചിരിക്കുന്ന ഒരു കുപ്പിയും.
(വല്ല കാട്ടുതേനോ മറ്റോ ആവാം.)
ഒരേയൊരു നിമിഷം.
വീണ്ടും, കൂരിരുട്ടിന്‍റെ വിജനതയില്‍ ആ സ്ത്രീയും, കുഞ്ഞുങ്ങളും മറഞ്ഞു.


"അയ്യോ ..ഒരു സ്ത്രീയും കുഞ്ഞുങ്ങളും.!! ഈ കാട്ടുവഴിയില്‍ അവരെങ്ങോട്ടു പോകുന്നു..?"


പെട്ടെന്ന് ഞാന്‍ ആരോടെന്നില്ലാതെ ചോതിച്ചു പോയി.
കൂട്ടത്തില്‍ കാരണവന്‍ മാരിലൊരാള്‍ പറഞ്ഞു.


"അതാ ശരിക്കും കാട്ടുവാസ്സികള്‍...അതിനെ അങ്ങനെ പകല്‍ വെളിച്ചത്തില്‍ കാണുക പതിവില്ല.
ഉള്‍ക്കാട്ടിലൂടെയെ ഇവര്‍ സഞ്ചരിക്കൂ....."


"അവര്‌....അവരെങ്ങോട്ടാ പോകുന്നെ...?  "


"അങ്ങിനെ ഇന്നിടം എന്നൊന്നുമില്ല ..അതുങ്ങള്‍ക്ക് സ്ഥിരമായി ഒരു വാസം ഇല്ല.
ഇങ്ങിനെ സഞ്ചരിച്ചു കൊണ്ടേയിരിക്കും.
ഏതെങ്കിലും, കാട്ടുകനികളോ, പഴങ്ങളോ ഒക്കെ തിന്നും....
കാട്ടുറവകളില്‍ നിന്നും കുടിക്കും.....
വിശ്രമിക്കണമെന്നു തോന്നിയാല്‍ ഏതെങ്കിലും, കാട്ടിലോ പാറയിടുക്കിലോ കിടന്നുറങ്ങും. അത്രതന്നെ. "


"അപ്പൊ കാട്ടുമൃഗങ്ങള്‍ ആക്രമിക്കില്ലേ ..?
 ഈ കുഞ്ഞുങ്ങള്‍ക്ക്‌ പേടിയാവില്ലേ...? "


"ഇവര് സാധാരണ മനുഷ്യരെപ്പോലെയല്ല .മനുഷ്യന്‍റെ ഗന്ധം ദൂരെനിന്നേ മൃഗങ്ങള്‍ തിരിച്ചറിയും,
എന്നാല്‍ ഇവരുടെ ശരീരഗന്ധം പോലും, മനുഷ്യന്റെതല്ല..!!
ശരിക്കും കാടിന്‍റെ മക്കള്‍. ....കാട്ടുവാസികള്‍..  "


പിന്നെയും മറ്റു ചിലത്കൂടെ പറഞ്ഞു.
അവര്‍ക്ക് തലമുറകളായി കൈമാറിവന്ന ചില വിശ്വാസങ്ങള്‍ ഉണ്ടത്രെ.
കാരണവന്മാര്‍ പകര്‍ന്നുകൊടുത്ത അറിവുകള്‍.
"അതിരുവിലക്ക് മന്ത്രം " എന്ന് പേരുപറഞ്ഞു.
അവര്‍ രാത്രി വിശ്രമിക്കുന്നതിനു ചുറ്റും വിരല്‍ കൊണ്ടൊരു അദൃശ്യ വൃത്തം വരച്ചു, പ്രാര്‍ത്ഥന ചൊല്ലും.
പിന്നെ ആ വിശ്വാസ വലയത്തിനുള്ളില്‍ ഭയം കൂടാതെയുള്ള സുഖനിദ്ര .
അപകടകാരിയായ ഒരു ജീവിയും ആ വലയം ബേധിച്ചു അകത്തു കയറില്ല.
അതാണ്‌ വിശ്വാസം.......
അതാണ്‌ സത്യം..............
മലകളെയും മാറ്റുവാന്‍ പോന്ന " വിശ്വാസത്തിന്‍റെ ശക്തി "  എന്ന് വേദങ്ങളില്‍ 
എഴുതിയിരിക്കുന്നതിന്‍റെ  പൊരുള്‍ അന്ന് മനസ്സിലായി.
തിരുവെഴുത്തുകള്‍ പോലും എടുത്തു പറയുന്നു.


"നിഷ്കളങ്കമായ മനസ്സിനേക്കാള്‍ വലിയ സുരക്ഷാ കവചം വേറെയില്ല. "
......................................................................................................................................................................................
പലതിനെക്കുറിച്ചും അറിവുനേടി എന്നഹങ്കരിക്കുന്ന
ആധുനിക  മനുഷ്യന് ഇത് വെറും അന്തവിശ്വാസമോ, കെട്ടുകഥയോ ആവാം.
"വിശ്വാസം" എന്ന അതിമഹത്തായ ശക്തി തിരിച്ചറിഞ്ഞ ഈ പാവങ്ങളുമായി
തട്ടിച്ചു നോക്കുമ്പോള്‍,
ആരാണ്, "മനുഷ്യന്‍" എന്ന് വിളിക്കപ്പെടുവാന്‍
ഏറ്റവും യോഗ്യര്‍..?


പ്രപഞ്ചത്തോടും, സൃഷ്ടികര്‍ത്താവിനോടും ഇണങ്ങിജീവിക്കുന്ന, ഈ കാടുവാസ്സികളോ..,
അതോ...,
കരയും, കായലും, വനവും, പച്ചപ്പുകളും, ശുദ്ധവായുവും, ജലാശയങ്ങളും,
പ്രപഞ്ചത്തിന്‍റെ  സുരക്ഷാപാളികളും വരെ കവര്‍ന്നെടുക്കുകയും,
വിശ്വാസത്തിന്‍റെ പേരില്‍ പോലും , സ്വന്തം സഹജീവികളെക്കൂടെ മാല്‍സ്സര്യത്തോടെ
കൊന്നൊടുക്കുകയും ചെയ്യുന്ന  ഇന്നത്തെ ആധുനിക മനുഷ്യരോ ?
.............................................................................................................................................................................................


പുലര്‍ച്ചയോടടുക്കെ ഞങ്ങള്‍ വനാതിര്‍ത്തി കടന്നു.
കാടിനോട്‌ വിടപറയുമ്പോള്‍ മനസ്സ് മന്ത്രിച്ചു...
ഒരു മൌനപ്രാര്‍ത്ഥന................


"വനങ്ങള്‍ എന്നും സംരക്ഷിക്കപെടട്ടെ....
ജന്തുജാലങ്ങളും, കാടും, കാട്ടാറുകളും, കാട്ടുവാസ്സികളും,
എല്ലാം, എല്ലാം, എന്നും നിലനില്‍ക്കട്ടെ.


ഇനിയും, നേരിനും, നന്മകള്‍ക്കും  കാതോര്‍ക്കാം....................
                                     
                                     പ്രതീക്ഷയോടെ....വിശ്വാസത്തോടെ..........,






































2010, ജൂലൈ 22, വ്യാഴാഴ്‌ച

ഓര്‍മ്മകളുടെ ഓണക്കാലം...(കഥ)


പനി ലേശം കുറവുണ്ട് .......
പഴകിയ ജനലഴികള്‍ക്കപ്പുറം,
തുള്ളിത്തൂവുന്ന ചാറ്റല്‍ മഴ .

കിടന്ന കിടപ്പില്‍  കട്ടില്‍ തലയ്ക്കലെ ജനല്‍ പാളികളിലേക്ക് മിഴിപായിച്ചാല്‍ ,
"അമ്മാളുവമ്മ"യ്ക്ക് കാണാം .
അഴികള്‍ക്കപ്പുറത്തെ ഇത്തിരി ചതുരത്തിനുള്ളില്‍ മഴമേഘങ്ങള്‍ എവിടെയ്ക്കോ , ധൃതി വച്ചു  പായുന്നത്.
ഏറെ കഴിഞ്ഞാല്‍ ഇരുളില്‍ തെളിയുന്ന നിലാബിംബം.
"എത്ര നേരമെന്നുവച്ചാ അതും നോക്കി കിടക്ക്വ ! "
വീണ്ടും മയങ്ങിതുടങ്ങിയതാണ് ......
എപ്പോഴോ മഴ നാരുകള്‍ ചെറുതായൊന്നു ഒച്ച വച്ചു ചാറി.
പിന്നെയും നിശബ്ദത .

ഒരു തണുത്ത കാറ്റ്...
കാറ്റിനൊപ്പം അക്കരെക്കാവില്‍ നിന്നും രാമായണ പാരായണം വ്യക്തമായി കേട്ടു. തെല്ലു നേരം.
പിന്നെ കാറ്റും ശബ്ദ വീജികളും അവിടം കടന്നു ദൂരേക്ക്‌ ദൂരേക്ക്‌ പോയി.
കര്‍ക്കിടക മാസമാണ്.
എവിടെയോ കൊട്ടും തുടിയും കേട്ടു.
"മാളുവമ്മേ വിളക്ക് തെളിയിച്ചോ നീയ്യ്‌..? , ക്ടാങ്ങള് ആരാ അപ്പുറത്ത്..?"
ശരിക്കും മാഷ്‌ അപ്പുറത്തൂന്നു വിളിച്ചു ചോദിക്കുന്ന പോലെ തന്നെ തോന്നും ചില നേരത്ത്.
തനിച്ചാക്കി , മാഷ് പോയിട്ട് കാലമെത്ര കഴിഞ്ഞു.!
ഓര്‍മ്മകള്‍ക്കിന്നും  നല്ല തെളിച്ചമാണ്.
"ഊം ...ഓര്‍മ്മകളേ ഉള്ളൂ .....(ഒരു ഞരക്കം പോലെ മാളുവമ്മ പറയാന്‍ ശ്രമിച്ചു. )
പിന്നെ ഈ ജനലഴികല്‍ക്കപ്പുറത്തെ ഇത്തിരിക്കഴ്ച്ചകളും , കുഴമ്പിന്‍റെ  മണമുള്ള ഈ പഴയ മുറിയും."
.............................. .........................................................
അതെ, ഓര്‍മ്മകള്‍.....
മനസ്സൊന്നു പായിച്ചാല്‍  കാണാം,.....കേള്‍ക്കാം...,ഗന്ധം പോലും അടുത്തറിയാം......
മറവിയുടെ പടിക്കെട്ട് കടന്നു അവയോരോന്നും ഓടിയെത്തുകയായി.
നളിനിയേടത്തിയും, ഓരത്തും പറ്റെയുമായി.ചെറുമക്കളും ,ഇളമുറക്കാരും ......

പാടത്തും തൊടിയിലും
വേലായുധനും ,പണിക്കാരുമൊക്കെമൊക്കെയുണ്ട്.
കൊയ്ത്തും, മെതിയും, ആര്‍പ്പും, ആരവങ്ങളും..............
എവിടെയോ ഉത്സവക്കൊടിയേറ്റത്തിന്‍റെ   മേളം .............
 മധുവിനും, ഭദ്രയ്ക്കും ഇത്തവണ അവധി കിട്ടിയോ ആവോ..?
ഓണപ്പൂട്ടിനു ,പിള്ളേര്‍ക്ക് എട്ടുപത്തു നാള്‍ അവധിയില്ലതിരിക്കുവോ..!
അതുങ്ങളും വരും മുത്തശ്ശിയെക്കാണാന്‍.

കളരിത്തരയില്‍ ആരാ വിളക്കുവച്ചേ......?
മാഷ്ടെ വായ്ത്താരിക്കൊന്നിച്ചു , കോല്‍തട്ടും,  അങ്കത്താരിയും കേള്‍ക്കുന്നു.
ചാടിക്കെട്ടി ചുവടുവയ്ക്കുന്ന മെയ്യഭ്യാസികളുടെ ഒരുമയുടെ കാല്‍താളം !
ഇനിയുമുണ്ട് ഒത്തിരിപ്പേര്‍ .....
ഈ തറവാടിന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നവര്‍.
ലക്ഷ്മിയും, നാരായണിയും, പണിക്കാരി നീലിയും,
പിന്നെ,......
ങാ, മാഷ്ടെ വല്യേട്ടന്‍....
ശേഖരേട്ടന്‍,..അക്കരെക്കാവിനടുത്തു ഇപ്പോഴും താമസ്സമുണ്ട് .
എട്ടത്തിയേം കൂട്ടി ഇടയ്ക്ക് ഈ വഴിക്കൊക്കെ വരും,..
വല്ലപ്പോഴും...
വയ്യാഞ്ഞിട്ടവും, വയസ്സ് ഒത്തിരി ചെന്നില്ല്യെ.....
പിന്നെ ആരാ.....
ങാ , ബംഗ്ലൂരുന്നു അവധിക്കു വരുമ്പോ മാഷ്ടെ ഒരു പഴയ ശിഷ്യന്‍,...
ഒരു ക്രിസ്ത്യാനിക്കുട്ടി.
ഗീ വര്‍ഗീസ്‌ എന്നോ  മറ്റോ പേര്  പറഞ്ഞത് ഓര്‍ക്കുന്നു.
അയാള് വന്നു പോകും ഇത്രടം വരെ.
അതിന്‍റെ  അരങ്ങേറ്റത്തിന് വയ്യാഞ്ഞിട്ടും, മാഷൊന്നിച്ചു പോയത് ഇപ്പഴും ഓര്‍മ്മണ്ട്.
കല്യാണമൊക്കെ കഴിഞ്ഞൂന്ന് പറഞ്ഞു . ഒരു കുട്ടീമുണ്ടെത്രെ.
................................................................
ഓര്‍മ്മകളുടെ താളങ്ങളില്‍ ഓരോരുത്തരും ഒളിഞ്ഞും, തെളിഞ്ഞും
വന്നു പൊയ്ക്കൊണ്ടിരുന്നു.
എപ്പോഴോ വീണ്ടും ചാറ്റല്‍ മഴ.
പെയ്തും, പെയ്യാതെയും ,പുലരും വരെ ചിണുങ്ങി നിന്നു.
പിന്നെ, നീണ്ടൊരു മയക്കത്തിലേക്ക്.
പാതി മയക്കത്തില്‍ ചിലതുകൂടെ തെളിഞ്ഞു ഓര്‍മ്മയില്‍ .
പടിപ്പുരയ്ക്കലും, മിറ്റത്തും, നെറയെ പുല്ലും, നാട്ടുപച്ചയും വളര്‍ന്നു
കിടക്കാവും.
ആരും വരാതായി ഇപ്പൊ ഈ വഴിക്ക്....
വല്ലപ്പോഴും നാണിതള്ളയോ മറ്റോ മരുന്നും, പച്ചയും ,പറിക്കാന്‍ വന്നാലായി മിറ്റത്ത്‌.
ഇടയ്ക്കെപ്പോഴോ 'പുള്ളുവോകുടം'  വന്നു കൊട്ടിപ്പാടി പോയി.
ഇവിടാരാ അതുങ്ങള്‍ക്ക് എന്തേലും നല്ലത് കൊടുക്കാന്‍..!

ഒക്കെ അവന്‍റെ മനസ്സുപോലെ തന്നെ.
രാജീവന്‍! .....
ഇളയമകനാ....
ഇവിടെ ഇപ്പൊ അയാളാ എന്‍റെ കാര്യങ്ങള്‍ നോക്കാന്‍.
ഒരു മുന്‍ശ്ശുണ്ടി  പ്രകൃതം....ആരുമായും ചെരില്ല്യാ...
അവന്‍റെ നാള് പോലും പൂരാടാ ...ഒറ്റ പൂരാടം.
ചീട്ടുകളീം, ഒരു നിയന്ത്രണമില്ലാത്ത മദ്യസേവേം.....
കൊറേ പറമ്പും വിറ്റു തുലച്ചു. അവനായിട്ടു തന്നെ.
ഒടുക്കം കൊച്ചിനേം കൂട്ടി കല്ല്യാണീം അവള്‍ടെ വഴിക്ക് പോയി.
ഇനി വരില്ല്യാ ...ആരും വരില്ലാവും. ഈ വഴിക്ക്.
ന്‍റെ പേരാ അവന്‍റെ കുട്ടിയ്ക്ക്.
"മാളു"
അമ്മാളുവമ്മ ഓര്‍മ്മിച്ചു....
ഓര്‍മ്മകളുടെ നിഴല്‍ വീണ മുറ്റത്തു അവളുടെ കുഞ്ഞു കാല്‍പ്പാടുകള്‍ തെളിഞ്ഞു മാഞ്ഞു.
പലവട്ടം.
ചെറുമക്കളെ സ്വപ്നം കണ്ടു ആ അമ്മ മയങ്ങി..
..................................................................................................
പിന്നെയും നിമിഷാര്‍ദ്ധങ്ങള്‍........
ഓര്‍മ്മകള്‍ക്കും ,മയക്കത്തിനുമിടയില്‍, കൊഴിഞ്ഞു പോകുന്ന ദിനരാത്രങ്ങള്‍...........

ഈയിടെ രാമായണ പാരായണം കേള്‍ക്കാറെയില്ല്യാ...
മഴമേഘങ്ങളും,  ഈ വഴി കടന്നു പോവുക പതിവില്ല.
പകല്‍, മാനം തെളിഞ്ഞു നിന്നു.
രാത്രി,
തെങ്ങോലകള്‍ക്കപ്പുറം നിറമൊത്ത നിലാവും കണ്ടു.
ഇത്തവണ ഒഴുകിയെത്തിയ കാറ്റിലലിഞ്ഞിരുന്നത്, സോപാന സംഗീതമായിരുന്നു.

പാതിമയക്കത്തില്‍ ഉണര്‍ന്നു കിടന്ന ഒരു പുലര്‍ക്കാലത്ത് .......
അത്ര വ്യക്തതയില്ല .....
പതിവില്ലാത്ത ആരോ വന്നു നില്‍ക്കുന്നു അരികില്‍.
ആരോ...
ഒരു പെണ്‍കുട്ടിയാവാം....പ്രായംതി കഞ്ഞ ഒരുവള്‍ .....
അവളുടെ കൈവിരലുകള്‍ മാളുവമ്മയെ തൊട്ടു.
അവള്‍ തന്നെ മൂക്ക് കണ്ണാടി എടുത്തു മുഖത്ത് വച്ചു കൊടുത്തു.
"മുത്തശ്ശീ .....!"
ആ ശബ്ദം!!......
മാളുവമ്മ തലയുയര്‍ത്തി വയ്ക്കാന്‍ മുന്നോട്ടു ആഞ്ഞു.
അവളുടെ കൂടെ ആരോ ഉണ്ട്.
അയാള്‍ പിടിച്ചു., തലയിണ ചാരി വച്ചു കൊടുത്തു.
"മുത്തശ്ശീ ....."
അവള്‍ ഒരിക്കല്‍ കൂടെ വിളിച്ചു.
ആ ശബ്ദം.!!!
അവര്‍ക്ക് തിരിച്ചറിയാനാവുന്നുണ്ട്.
അതെ,
അമ്മാളുവമ്മയ്ക്ക്  വ്യക്തമായി കാണാം അവളെ..!
ശ്രീലതാ വര്‍മ്മ......
മുത്തശ്ശിയുടെ ശ്രീക്കുട്ടി...!
മാളുവമ്മയുടെ കണ്ണ് നിറഞ്ഞു.
അവളുടെ രൂപം വീണ്ടും അവ്യക്തമായി.

മൂത്ത മകള്‍ ശ്രീലക്ഷ്മിയുടെ കുട്ടിയാണ്.
ഒരേയൊരു മകള്‍.
പട്ടണത്തില്‍ ജോലിചെയ്യുന്നു.
Travel & Tourism Field ആണ് .

അന്ന് അമ്മാളുവമ്മയ്ക്ക് പതിവില്ലാത്ത ഉന്മേഷം തോന്നി.
അവള്‍ പകല്‍ മുഴുവന്‍ കൂടെയിരുന്നു.
ഒരുപാട് വര്‍ത്തമാനം പറഞ്ഞു.

"ലക്ഷ്മി ഇപ്പൊ എവിടാ..?
ഈ അടുത്ത് അവള് വിളിച്ചപ്പോ പറഞ്ഞതാ എന്നോട്.
ഓര്‍മ്മ നിന്നില്ല്യാ.....
ഗോപുവും അവിടെതന്നല്ല്യെ...?
എവിടാ ഇപ്പൊ..?
സിലോണിലോ അതോ സിങ്കപ്പൂരോ ...?"

"അമ്മ സിങ്കപ്പൂര് തന്നുണ്ട് .....അച്ഛന്‍ അവിടല്ല.......വേറെ നാട്ടിലാ.
 san jose....നോര്‍ത്ത്  അമേരിക്കയിലാ..."

"ങാ ..എല്ലാരും പലയിടങ്ങളിലാ ....ഇനി എപ്പഴാ
ഒന്നോന്നിച്ചു കാണാന്‍.....പിള്ളേരെയെല്ലാവരേം....?  "

ഇടയ്ക്കെപ്പോഴോ ചോതിക്കണമെന്നു വച്ചു.
പക്ഷെ വേണ്ടിവന്നില്ല .
അവള്‍ തന്നെ വിളിച്ചു പരിചയപ്പെടുത്തി .കൂടെ വന്നയാളെ.
ഒരു വിദേശി ചെറുപ്പക്കാരന്‍.
ഒരു സഞ്ചാരി.
നമ്മുടെ നാടൊക്കെ കാണാനും ,
ചിട്ടവട്ടങ്ങളും, രീതികളും ഒക്കെ പഠിക്കാനുമൊക്കെയാവും ഇപ്പൊ ഇവിടെ.
ഇവളാ അവന്‍റെ വഴിക്കാട്ടി!
ഇപ്പഴത്തെ കുട്ടികള്‍ക്ക് ഇതെല്ലാം തരം കൂട്ടുകാരാ...
അയാള്‍ അടുത്തുവന്നു.
നിഷ്കളങ്കമായി ചിരിച്ചു. ...മാളുവമ്മയുടെ കൈവിരലുകളില്‍ തൊട്ടു.
ഭാഷയറിയാതെ  "മുത്തശ്ശീ " എന്ന് വിളിക്കാന്‍ ശ്രമിച്ചു.
അവള്‍ വല്ലാതെ ചിരിച്ചു.
അയാളും...........................
 മുത്തശ്ശി പരിഭവം പറഞ്ഞു .
"പാവം .എന്തിനാ ആ കുട്ടിയെ കളിയാക്കുന്നെ ,..?
അവനറിയാവുന്ന പോലെ പറഞ്ഞു.
ഏതായാലും എന്നെ അവന്‍റെ മുത്തശ്ശിയായി കണ്ടല്ലോ അയാള് ."

പിന്നെ ദിവസങ്ങള്‍ കടന്നുപോവുന്നത് അറിഞ്ഞതേയില്ല .
പനി മാറി.
ക്ഷീണവും തീരെ കുറഞ്ഞു.
ഇപ്പൊ എഴുന്നേല്‍ക്കാം.....നില്‍ക്കാം .......
ആരെങ്കിലും കൈത്താങ്ങ്‌ തന്നാല്‍  ഒറ്റച്ചുവടുവച്ചു നടക്കാം.
"എല്ലാറ്റിനും ന്‍റെ കുട്ടീണ്ടല്ലോ കുറചീസ്സം..."
ധന്വോന്തരം തേച്ചു ചൂടുവെള്ളത്തില്‍ കുളിച്ചു.
താഴത്തെ വരാന്തയിലും ഉമ്മറത്തും അവള്‍ കൈപിടിച്ച് കൊണ്ടുപോയി.
മിറ്റത്തെ പുല്ലും പച്ചയുമൊക്കെ പണിക്കാരികള് വന്നു വെടിപ്പാക്കാന്‍ തുടങ്ങീരിക്കണൂ.
അങ്ങേപ്പക്കത്തെ കിടാങ്ങളൊക്കെയുണ്ട് മിറ്റത്ത്‌ അങ്ങിങ്ങായി.
പൂപറിക്കാന്‍ വന്നതാ.
"ദെവസം എത്ര മുന്നോട്ടു പോയിരിക്കണൂ...ഇന്ന് ചിത്തിരയാ ഈശ്വരാ. ..! ഓണക്കാലമായി ...! "
ശ്രീക്കുട്ടിയും അയാളും ചേര്‍ന്ന് മിറ്റത്ത്‌ പൂക്കളമൊരുക്കി.
അയാള് അതെല്ലാം ഫോട്ടോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടാരുന്നു.
പാവം. അതിനു ഇതൊക്കെ എത്ര കൌതുകമായിരിക്കും..

ഉച്ചമയക്കത്തിന് കിടന്നിട്ടു ഉറക്കം വന്നില്ല.
കിടക്കാന്‍ തോന്നുന്നില്ല അവിടൊക്കെ നടന്നു മതിയായില്ല്യ.
തറവാട്ടില് വീണ്ടും കാല്‍പ്പെരുമാറ്റം കേട്ടു തുടങ്ങീരിക്കണൂ....!
ഒരു ചെറു മയക്കത്തിനിടെ പിന്നെയും ചെറിയ കോലാഹലങ്ങള്‍.. ..
പൊട്ടിച്ചിരികള്‍......
ആളനക്കം.................
കിടാങ്ങളാരോ വന്നിരിക്കണൂ .
വിശ്വസ്സിക്കാനായില്ല്യാ ...
ഭദ്രയും , പിള്ളാരും ഇങ്ങെത്തി.
മധു നാളെയെ വരൂത്രെ.
ശ്രീക്കുട്ടി വന്നതറിഞ്ഞ് എത്തിയതാണ് അവരും.
ങാ , മനസ്സ് നിറഞ്ഞു.
എല്ലാരും ഇനി ഓണം കഴിഞ്ഞേ പോവുള്ളൂ.

സന്ധ്യയ്ക്ക് ദീപാരാധന തൊഴാന്‍ പിള്ളേര് കൂടെ കൊണ്ടുപോയി.
വരും വഴി ശ്രീക്കുട്ടി സ്വകാര്യം പറഞ്ഞു.
"പിന്നേയ് മുത്തശ്ശീ ..ഒരല്‍ഭുതം സംഭവിചിരിക്കണൂ തറവാട്ടില് !
കണ്ടാല്‍ മിണ്ടാത്ത ആളാ.
ഇത്തവണ എന്ത് തോന്നീന്നാവോ ..
രാജിയമ്മാവന്‍'.....!
വന്നപ്പോ അടുക്കളെയ്ക്കുള്ളത് കൊറേ വാങ്ങിക്കൊണ്ടുവന്നിരിക്കണൂ ..!
ഉത്രാടത്തിനും , തിരുവോണത്തിനും ഒക്കേയ്ക്കും ഉള്ളതെല്ലമായി.
ആശ്ച്ചര്യായി എനിക്ക്.
കുശലം ചോതിക്കേം ചെയ്തു.
അച്ഛനേം ,അമ്മയെമോക്കെ തിരക്കി. ! "

മാളുവമ്മ ഉള്ളു നിറഞ്ഞു പ്രാര്‍ത്ഥിച്ചു.
ദേവ്യേ...നല്ലബുദ്ധി കൊടുക്കണേ ന്‍റെ കുട്ടിയ്ക്ക്..."
"ശരിയാ ..അവനു നല്ല മാറ്റണ്ട്.
പണ്ടും  ഭക്ഷണകാര്യങ്ങളില്‍ മുടക്കം വരുത്തീട്ടില്ലെട്ടോ എനിക്കവന്‍.
ഈയിടെ മരുന്നും ,കുഴമ്പും വാങ്ങി കൊണ്ടത്തന്നു.
അടുത്തിടെ പുറത്തൊക്കെ അങ്ങിനെ കറക്കം തീരെ കുറവാന്നു തോന്നുന്നു.
ബീഡീം, സിഗരറ്റും ,പുകയുന്ന മണമാ ആ മുറിക്കകത്തൂന്നു."
....................................................................................................................................................
പുലര്‍ച്ചെ ആദ്യ വണ്ടിക്കു തന്നെ മധുവും ഇങ്ങെത്തി .
ആകെ കോലാഹലമായി ഒരിക്കല്‍ കൂടി തറവാട്ടില്.
കളിയും, ചിരിയും, കുസൃതികളും.
എല്ലാം ഒരു സ്വപ്നത്തിലെന്നപോലെ .

സായിപ്പും, ശ്രീക്കുട്ടിയും കൂടി പുള്ളുവ കുടിയില്‍ പോയി കുടം വായിപ്പിച്ചു. പാടിക്കെട്ടൂത്രേ.
അവര്‍ക്ക് കൈ നെറയെ എന്തൊക്കെയോ കൊടുത്തൂന്നു.ശ്രീക്കുട്ടി പറഞ്ഞു.
ഏതായാലും നന്നായി.
ഓണം പോലും പട്ടിണി നാളാ ആ പാവങ്ങള്‍ക്ക്.
വന്നപ്പോ അമ്മാളുവമ്മയ്ക്കും കൊണ്ടുകൊടുത്തു ഒരോണപ്പുടവ.
അയാള്‍ടെ വക.

ആ കുട്ടി എന്തൊക്കെയോ പഠിക്കാനും Research ചെയ്യാനുമൊക്കെയുള്ള വരവാ എന്നറിഞ്ഞു.
നമ്മുടെ നാടും വിദ്യകളുമൊക്കെ.
യോഗ പഠിച്ചു. ഓറയും...പ്രാണചക്രങ്ങളും , കുണ്‍ഡലിനീ ധ്യാനവും വരെ ഹൃദിസ്ഥമാണത്രെ അതിന്.

അക്കരെക്കാവിനടുത്താ ഇപ്പോഴത്തെ കളരി.
അവിടെ പോവാനിരിക്കരുന്നു അവര്.
പിന്നെ ശ്രീക്കുട്ടിയുടെ അഭിപ്രായത്തിനു , പിള്ളേരെയൊക്കെ ഇങ്ങോട്ട് കൊണ്ട് പോന്നു.
സായിപ്പിന് കാണാന്‍ വേണ്ടിയാണേലും തറവാട്ടുമിറ്റത്ത് ഒരിക്കല്‍ കൂടെ
ചുവടും, ‌കോല്‍ത്താരിയും, അങ്കത്താരിയും ശബ്ദം വച്ചു.
കിടക്കാന്‍ നേരം ശ്രീക്കുട്ടി പറഞ്ഞു.
"ഇന്ന് രാജിയമ്മാവനെ കണ്ടില്ലല്ലോ ഇവിടെങ്ങും,...
രാത്രി വൈകിയും വന്നിട്ടില്ല.
എനിക്ക് ചില സംശയങ്ങളില്ലാതില്ല ."
അവളും സംശയിച്ചത് ശരിയായിരുന്നു.
അയാള് ചെരുതുരുത്തിയ്ക്ക് പോയിരുന്നു.
കാര്യങ്ങള്‍ തുറന്നു ഏറ്റു പറയാനുള്ള മനസ്സുണ്ടായി.
അത് തന്നെ നല്ല കാര്യം.
ഒട്ടും പ്രതീക്ഷിക്കാത്തത് തന്നെ സംഭവിച്ചു.
തിരിച്ചു വന്നപ്പോ കല്യാണിയും, മാളുവുമുണ്ടായിരുന്നു കൂടെ.
അമ്മാളുവമ്മയ്ക്ക്  ഇതില്‍പ്പരം ഇനിയെന്ത് വേണം..!
ഉത്രാടതലേന്ന്  രാജീവന്‍റെ കാറില്‍ ശ്രീമോളും, സായിപ്പും,ഭദ്രയും,മധുവും കൂടി
ശേഖരേട്ടന്‍റെ  വീട്വരെപ്പോയി വന്നു.
കൂട്ടത്തില്‍ മാളുവമ്മയേം കൂടെ കൂട്ടിയിരുന്നു.
അങ്ങനെ ഒരിക്കല്‍ കൂടെ അവരേം കാണായി.
..................................................................
ഉത്രാടരാത്രി ആകെ മേളം.......
അടുക്കളയിലും, മിറ്റതും, വരാന്തയിലുമൊക്കെ.
അടുത്തെവിടെയോ കൈകൊട്ടിക്കളി കേട്ടു.
പോയി കാണാനൊത്തില്ല മാളുവമ്മയ്ക്ക്.
പിള്ളാര്‌ ചിലര് പോയി.
ഒപ്പം ആ സായിപ്പ് കുട്ടിയും.
........................................................................
തിരുവോണനാളും, സദ്യവട്ടങ്ങളുമൊക്കെ കെങ്കേമമായി
അടുത്ത ദിവസങ്ങളില്‍ തന്നെ
ഭദ്രയും പിള്ളേരും മടങ്ങി.
അവധി തീരുകല്ലേ പിള്ളേര്‍ക്ക്.
ശ്രീക്കുട്ടിയും ,സായിപ്പും കുറച്ചു ദെവസം കൂടെ നിന്നു തറവാട്ടില്.
പോകുന്നതിന്‍റെ തലേ രാത്രി ..
അക്കരെകാവിനടുത്തു
മട്ടന്നൂരിന്റെ ചെണ്ട കേള്‍ക്കാന്‍ കൊണ്ടുപോയി മാളുവമ്മയെക്കൂടെ.
ഒരു വലിയ ആഘോഷം.
മട്ടന്നൂര് മാത്രല്ല,"കോട്ടക്കല്‍ ശിവരാമനും", "ദക്ഷിണാമൂര്‍ത്തിസ്വാമി" യുമൊക്കെ  ഉണ്ടാരുന്നു അവിടെ ചടങ്ങിന്.

പിറ്റേ സായാഹ്നം.
ഇനിയും ഒരുപാട് ഓര്‍മ്മകളില്‍ താലോലിക്കാന്‍
നന്മയുടെ നല്ല ഒരോണക്കാലം സമ്മാനിച്ച്‌ അവള്‍ മടങ്ങുകയായി.
ശ്രീക്കുട്ടി....
ഒപ്പം ആ സായിപ്പും.
എല്ലാവരുടെയുമൊക്കെ ഫോട്ടോ എടുത്തു ,പടിയിറങ്ങും മുന്‍പ്,
അയാള്‍ അമ്മാളുവമ്മയുടെ  കാല്‍വിരലുകള്‍ ഒരിക്കല്‍ കൂടി തൊട്ടു.
പിന്നെ, ആ കവിളില്‍ വാല്‍സല്ല്യത്തോടെ ചുംബിച്ചു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു.
ആ അമ്മ തലയില്‍ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു.
"നന്നായി വരും കുട്ട്യേ .....ഈശ്വര കടാക്ഷണ്ടാവും. ........
നല്ലതേ വരൂ.....മിടുക്കനാവുംട്ടോ......."

ശ്രീക്കുട്ടിയെ തക്കത്തിന് കിട്ടിയപ്പോ അമ്മാളുവമ്മ സ്വകാര്യം ചോതിച്ചു.
"നല്ല കുട്ടിയാ ...നാടും രീതിയുമൊക്കെ ഇപ്പൊ ആരാ നോക്ക്വാ..
മനപ്പോരുത്ത്വമാ വേണ്ടത്.
അയ്യാള് , നെന്നെ മംഗലം ചെയ്യാന്‍ മോഹണ്ടോ കുട്ട്യേ നിനക്ക്...?
അവളും കുസൃതിയോടെ മുത്തശ്ശിയെ ചുംബിച്ചു.
എന്നിട്ട് കളിയാക്കി പറഞ്ഞു.
"കൊള്ളാല്ലോ മോഹം ന്‍റെ മാളുവമ്മേ..."
പിന്നെ കൂട്ടിച്ചേര്‍ത്തു.
"ജോഷ്വാ എനിക്കെന്നും നല്ലൊരു സുഹൃത്താണ്....
ഇനിയും....ഇനിയും ഒരുപാടുപേര്‍ വരും..............
എവിടെന്നോ വന്നു, എങ്ങോട്ടോ പോകും അവരൊക്കെ.
അപ്പോഴും ശ്രീക്കുട്ടി ഇവിടെക്കാണും.
മനസ്സുകൊണ്ട് എന്നും മുത്തശ്ശീടെ ചാരെ........
ഒന്ന് വിളിച്ചാല്‍ ഞാനിങ്ങോടിയെതില്ലേ..?
പോകുമ്പോള്‍ ഒന്ന് കൂടെ പറഞ്ഞു.
"യാത്രക്കിടയിലെ ഒരു തണല്‍മരം.......
ഒരു..പാവം വഴിവിളക്ക്......................
അത്രേയുള്ളൂ ഈ ശ്രീക്കുട്ടി.
അത്രെ ആവാന്‍ പാടുള്ളൂ........"

അവളുടെയും കണ്ണ് നിറഞ്ഞു.
അകന്നു പോകുമ്പോഴും  ആ മനസ്സ് ചോതിക്കുന്നത് മുത്തശ്ശിക്ക് കേള്‍ക്കാം.

"തനിച്ചാക്കി പോകുമ്പോ ...സങ്കടണ്ടോ മുത്തശ്ശ്യേ......? "
മനസ്സ് കൊണ്ട് തന്നെ മറുപടി.

"ഇല്ല കുട്ട്യേ ...തനിച്ചല്ലല്ലോ ഞാനിനി ഇവിടെ........
മാളൂട്ടിയുണ്ട്......കല്യാണിയുണ്ട്.......രാജീവന്‍......
ഈ വരാന്തയും,....മുറ്റവും,.....കളരിത്തറയും....കാവും.....
പിന്നെ..,
എന്നും മനസ്സില്‍ താലോലിക്കാന്‍,
നന്മയുടെ ഒരുപിടി നല്ല ഓര്‍മ്മകളും,
ഒരോണക്കാലവും..
................................................